വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ യുവാവിന്റെ മരണം, ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതക കേസ്

അഭിറാം മനോഹർ

വെള്ളി, 23 ഓഗസ്റ്റ് 2024 (19:57 IST)
ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതക കേസ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയില്‍ കലാശിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ഷാക്കിബിനെതിരെ കേസ്. റൂബലിന്റെ പിതാവ് റഫീഖുല്‍ ഇസ്ലാം നല്‍കിയ പരാതിയില്‍ അഡബോര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഏഴിനാണ് റൂബെല്‍ വെടിയേറ്റ് മരിച്ചത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ഉള്‍പ്പടെ 154 അവാമി ലീഗ് നേതാക്കള്‍ക്കെതിരെയാണ് കേസ്.
 
അവാമി പാര്‍ട്ടി എം പിയായിരുന്ന ഷാക്കിബ് അല്‍ ഹസന്‍ കേസില്‍ ഇരുപത്തിയെട്ടാം പ്രതിയാണ്. ബംഗ്ലാദേശ് സിനിമാ താരം ഫിര്‍ദൂസ് അഹമ്മദ് കേസില്‍ അന്‍പത്തിയഞ്ചാമത് പ്രതിയാണ്.  വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മരണപ്പെട്ട റൂബല്‍. ഷെയ്ഖ് ഹസീനയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അജ്ഞാതര്‍ പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തതിലാണ് റൂബലും കൊല്ലപ്പെടുന്നത്.
 
പ്രക്ഷോഭം നടന്ന സമയത്ത് ഷാക്കിബ് ബംഗ്ലാദേശില്‍ ഉണ്ടായിരുന്നില്ല. ഈ സമയം ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ കളിക്കാനായി ഷാക്കിബ് കാനഡയിലായിരുന്നു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് ശേഷം അവാമി ലീഗിലെ നേതാക്കളാരും ബംഗ്ലദേശിലേക്ക് മടങ്ങിയിട്ടില്ല. നിലവില്‍ നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് ബംഗ്ലാദേശിനെ നിയന്ത്രിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍