പ്രഫഷണലാകുമ്പോള്‍ നിയമങ്ങളും പാലിക്കേണ്ടി വരും, നിയമത്തിനുള്ളിലെ കാര്യം ചെയ്യുമ്പോള്‍ സ്പിരിറ്റ് ഓഫ് ഗെയിം പൊക്കി പിടിക്കുന്നതെന്തിന് ?

ചൊവ്വ, 7 നവം‌ബര്‍ 2023 (14:26 IST)
ക്രിക്കറ്റ് ലോകത്ത് അടുത്തിടെ ഏറ്റവുമധികം മുഴങ്ങികേട്ട ഒരു വാക്കാണ് സ്പിരിറ്റ് ഓഫ് ദ ഗെയിം എന്നത്. രവിചന്ദ്ര അശ്വിന്റെ മങ്കാദിംഗും അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ഈ വാക്കിനെ സജീവമായി നിര്‍ത്തി. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് ടൈംസ് ഔട്ടായി പുറത്തായപ്പോഴും സ്പിരിറ്റ് ഓഫ് ഗെയിം നിലവിളികള്‍ നാനാഭാഗത്ത് നിന്നും ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു.
 
ഏതൊരു കളിയേയും പോലെ ക്രിക്കറ്റും ചില നിയമങ്ങളെ ചുറ്റിപറ്റിയാണ് നില്‍ക്കുന്നത്. ഈ നിയമങ്ങള്‍ക്ക് അകത്ത് നിന്നുകൊണ്ടാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ തന്നെ പ്രഫഷണലായി ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ ഈ നിയമങ്ങളെ അനുസരിക്കേണ്ടതുണ്ട്. ക്രിക്കറ്റ് എന്ന ഗെയിം കൂടുതല്‍ ബാറ്റര്‍ സപ്പോര്‍ട്ടിംഗ് ആയതിനാല്‍ തന്നെ ബാറ്റര്‍മാരോട് കാണികള്‍ക്കും ഒരു അനുഭാവമുണ്ട്. അതിനാല്‍ തന്നെ ബൗളര്‍മാര്‍ക്ക് അനുകൂലമായ പല നിയമങ്ങളിലും വെള്ളം ചേര്‍ക്കുന്നതില്‍ കാണികള്‍ക്ക് ഒട്ടും സങ്കടമില്ല താനും.
 
മങ്കാദിംഗ് വിവാദം കത്തിനിന്ന സമയത്ത് ഇന്ത്യന്‍ ഓഫ് സ്പിന്നറായ രവിചന്ദ്ര അശ്വിന്‍ ചൂണ്ടികാണിച്ചതും ഇതേ സംഗതിയാണ്. ഒരു ബൗളര്‍ പന്ത് കയ്യില്‍ നിന്നും റിലീസ് ചെയ്യുന്നത് വരെ നോണ്‍ സ്ട്രൈക്കർ ക്രീസിനകത്ത് നില്‍ക്കണമെന്നത് മത്സരത്തിലെ നിയമമാണ്. ആ നിയമം പാലിക്കേണ്ടത് ബാറ്റര്‍മാരുടെ ബാധ്യതയുമാണ്. എന്നാല്‍ നോണ്‍ സ്‌െ്രെടക്കര്‍ ഇത് ലംഘിക്കുകയും ബൗളര്‍ അയാളെ ഔട്ടാക്കി അപ്പീല്‍ നല്‍കുകയും ചെയ്താല്‍ പഴി കേള്‍ക്കുന്നത് മൊത്തം ബൗളര്‍ക്കാണ്.
 
ഇതേ ലോജിക് തന്നെയാണ് ടൈംസ് ഔട്ട് എന്ന നിയമത്തിനുമുള്ളത്. രണ്ട് താരങ്ങള്‍ ക്രീസില്‍ ബാറ്റ് ചെയ്യുന്ന സമയത്ത് അടുത്തതായി ബാറ്റ് ചെയ്യേണ്ട താരം തന്റെ ഹെല്‍മെറ്റ്, ബാറ്റ് എന്നിവയടക്കം എല്ലാം സജ്ജമായി ബാറ്റിംഗിന് തയ്യാറായി ഇരിക്കേണ്ടതുണ്ട്. ഹെല്‍മെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയോ പാളിയോ എന്ന പരിശോധനയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ലോകകപ്പില്‍ ഒരു താരം ഔട്ടായാല്‍ ബാറ്റര്‍ക്ക് ആദ്യ പന്ത് നേരിടാന്‍ റെഡിയാകാന്‍ കിട്ടുന്നത് 2 മിനിറ്റ് സമയമാണ്. ഈ സമയത്തിനകം ബാറ്റര്‍ ക്രീസിലെത്തി ഗാര്‍ഡ് എടുത്തിരിക്കണം. ഈ നിയമം ക്രിക്കറ്റിന്റെ നിയമത്തില്‍ ഉള്ളതാണെങ്കില്‍ അത് പാലിക്കേണ്ട ഉത്തരവാദിതം ബാറ്റര്‍ക്ക് മാത്രമാണ്. ഷാക്കിബ് അല്‍ ഹസന്‍ നിയമം ചൂണ്ടികാണിച്ചു എന്നത് കൊണ്ട് കുറ്റക്കാരനാകുന്നില്ല. പകരം പ്രഫഷണലായി വേണം ഗെയിം കളിക്കാനാനെന്ന് ഇനി വരുന്ന തലമുറയ്ക്ക് ഒരു ഓര്‍മപ്പെടുത്തലാണ് ബംഗ്ലാ നായകന്‍ നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍