India vs England 2nd Test: ബൗളര്‍മാരെ കൊണ്ട് ബാറ്റെടുപ്പിച്ച് സിതാന്‍ഷു, വേഗം ഔട്ടായി വരാമെന്ന് കരുതേണ്ട; 'കഠിന' പരിശീലനം

രേണുക വേണു

തിങ്കള്‍, 30 ജൂണ്‍ 2025 (16:08 IST)
India vs England 2nd Test: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു ഒരുങ്ങുന്ന ടീം ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ കഠിന പരിശീലനത്തിലാണ്. ജൂലൈ രണ്ട് ബുധനാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനു ആരംഭം. 
 
ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ബാറ്റിങ്ങില്‍ വാലറ്റത്തിന്റെ തകര്‍ച്ചയാണ്. രണ്ടാം ടെസ്റ്റിലേക്ക് എത്തുമ്പോള്‍ ഈ കുറവ് പൂര്‍ണമായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. അതിനായി ബൗളര്‍മാര്‍ക്ക് പ്രത്യേക ബാറ്റിങ് പരിശീലനം സംഘടിപ്പിച്ചു. ബൗളര്‍മാരായ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം ബാറ്റിങ് പരിശീലനത്തിലാണ് കഴിഞ്ഞ ദിവസം ശ്രദ്ധ കേന്ദ്രീകരിച്ചത്. 
 
വാലറ്റത്തെ ബാറ്റിങ്ങില്‍ മെച്ചപ്പെടുത്തണമെന്ന മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്കിന്റെ നേതൃത്വത്തിലാണ് നെറ്റ്‌സിലെ പരിശീലനം. മുഹമ്മദ് സിറാജ് കൂടുതല്‍ സമയം ചെലവഴിച്ചത് നെറ്റ്‌സിലെ ബാറ്റിങ് പരിശീലനത്തിനാണ്. പന്തുകള്‍ ലീവ് ചെയ്യാനും പ്രതിരോധിക്കാനും ബൗളര്‍മാര്‍ക്കു പ്രത്യേക പരിശീലനം നല്‍കി. 
 
ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വാലറ്റം അമ്പേ പരാജയമായിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യയുടെ അവസാന നാല് വിക്കറ്റുകളുടെ സംഭാവന വെറും ഒന്‍പത് റണ്‍സ് മാത്രമാണ് ! മറുവശത്ത് ഇംഗ്ലണ്ടിലേക്ക് വന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ അവസാന നാല് വിക്കറ്റുകളില്‍ നിന്ന് ലഭിച്ചത് 72 റണ്‍സാണ് ! ഒന്നാം ഇന്നിങ്‌സില്‍ 447-5 എന്ന നിലയില്‍ നിന്ന് 471 നു ഓള്‍ഔട്ട എന്ന നിലയിലേക്ക് എത്തിയത് വാലറ്റത്തിന്റെ പരാജയമാണ്. രണ്ടാം ഇന്നിങ്‌സില്‍ ആകട്ടെ 333-5 എന്ന നിലയില്‍ നിന്ന് 364 നു ഓള്‍ഔട്ടായി ദയനീയസ്ഥിതി തുടര്‍ന്നു. രണ്ട് ഇന്നിങ്‌സിലുമായി വാലറ്റം 50 റണ്‍സ് എടുത്തിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍