രോഹിത്തിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നു, ഞങ്ങള്‍ക്ക് പൊരുത്തപ്പെടാനായില്ല, തോല്‍വിയില്‍ പ്രതികരണവുമായി ബംഗ്ലാദേശ് പരിശീലകന്‍

അഭിറാം മനോഹർ
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (13:35 IST)
കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെ 7 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. 2 ദിവസത്തോളം മഴ കളി തടസപ്പെടുത്തിയെങ്കിലും ബംഗ്ലാദേശിനെതിരെ പൂര്‍ണ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ഇന്ത്യയുടെ വിജയം. ആദ്യ ഇന്നിങ്ങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന സമീപനമാണ് പുലര്‍ത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗതയേറിയ 50,100,150,200 നേട്ടങ്ങളെല്ലാം മത്സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
 
രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ എല്ലാ പദ്ധതികളെയും ഇല്ലാതെയാക്കിയത് രോഹിത് ശര്‍മയുടെ മത്സരത്തോടുള്ള സമീപനമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയണ് ബംഗ്ലാദേശ് പരിശീലകനായ ചണ്ഡിക ഹതുരുസിംഗെ. മത്സരശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഞങ്ങളുടെ പ്രകടനം അത്ര ഗംഭീരമായിരുന്നില്ല. അത് ഞങ്ങളെ വേദനിപ്പിക്കുന്നു. ടെസ്റ്റില്‍ ഇങ്ങനെയൊരു സമീപനം മുന്‍പ് കണ്ടിട്ടില്ല. രോഹിത്തും സംഘവും എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. ഞങ്ങള്‍ക്ക് വേഗത്തില്‍ ഇന്ത്യയുടെ നീക്കത്തിനോട് പൊരുത്തപ്പെടാനായില്ല. അവസാന പരമ്പരയില്‍ ഞങ്ങള്‍ നന്നായി കളിച്ചു. അവസാന പരമ്പരയില്‍ ഞങ്ങള്‍ നന്നായി കളിച്ചു. എന്നാല്‍ ഇന്ത്യക്കെതിരെ അത് തുടരാനായില്ല.
 
ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു. ഇന്ത്യക്കെതിരായ ഈ തോല്‍വിയില്‍ നിന്നും ഞങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ട്. ഇന്ത്യ ഏറ്റവും മികച്ച ടീമാണ്. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ കളിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എത്രത്തോളം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് മനസിലായി. രോഹിത്തിന്റെ പദ്ധതിയാണ് ഞങ്ങള്‍ക്ക് തിരിച്ചടിയായത്. ചണ്ഡിക ഹതുരുസിംഗെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article