Virat Kohli: കോലി വേണ്ടെന്ന തീരുമാനം അഗാര്‍ക്കറിന്റേത്, മറുത്തൊന്നും പറയാനാവാതെ രോഹിത്തും ദ്രാവിഡും

അഭിറാം മനോഹർ

വെള്ളി, 15 മാര്‍ച്ച് 2024 (14:38 IST)
ഈ വരുന്ന ഐപിഎല്‍ സീസണിന് ശേഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങളില്‍ വിരാട് കോലിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന ബിസിസിഐ തീരുമാനത്തെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത് വെസ്റ്റിന്‍ഡീസിലെ സ്ലോ പിച്ചുകളിലാണെന്നും ഈ പിച്ചില്‍ കോലിയെ കൊണ്ട് ടീമിന് പ്രയോജമുണ്ടാകില്ലെന്നുമാണ് കോലിയെ ഒഴിവാക്കാനുള്ള ന്യായമായി ടീം മാനേജ്‌മെന്റ് പറയുന്നത്.
 
 
തീരുമാനത്തിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്നും ആരാധകരില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് കോലിയുടെ ഒറ്റയാള്‍ പ്രകടനമായിരുന്നു. കോലിയെ പോലെ ഒരു ഇതിഹാസത്തെ ഒരിക്കലും ടീമിന് പുറത്തിരുത്തരുതെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറാണ് കോലിയെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് വാദിക്കുന്നത്. കോലിയുടെ സ്‌െ്രെടക്ക് റേറ്റ് ടി20 ക്രിക്കറ്റിന് അനുയോജ്യമല്ലെന്നും പവര്‍ പ്ലേ ആനുകൂല്യം മുതലാക്കാന്‍ കോലിയ്ക്ക് സാധിക്കില്ലെന്നുമാണ് അഗാര്‍ക്കര്‍ പറയുന്നത്.
 
പവര്‍ പ്ലേ മുതലാക്കാന്‍ കഴിവുള്ള യുവതാരങ്ങള്‍ അവസരം കാത്തുനില്‍ക്കുമ്പോള്‍ സീനിയോരിറ്റി മാത്രം പരിഗണിച്ച് കോലിയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും കോലിയ്ക്ക് പകരമായി ഗില്ലിനെയോ റുതുരാജിനെയോ മൂന്നാം നമ്പറില്‍ പരിഗണിക്കാമെന്നും അഗാര്‍ക്കര്‍ വാദിക്കുന്നു. മുഖ്യ സെലക്ടറാകും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. ഈ സ്‌ക്വാഡില്‍ നിന്നും പ്ലേയിങ് ഇലവനെ തെരെഞ്ഞെടുക്കുന്നതില്‍ മാത്രമാകും ഇന്ത്യന്‍ നായകനും പരിശീലകനും റോള്‍ ഉണ്ടാവുക. ഈ സാഹചര്യത്തില്‍ കോലിയെ ടീമില്‍ ഉള്‍പ്പെടുത്താനായി യാതൊന്നും ചെയ്യാനാവാത്ത നിലയിലാണ് രോഹിത്തും ദ്രാവിഡും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍