അഫ്രീദിയുടെ മികവില്‍ പാകിസ്ഥാന്‍ ബഗ്ലാ കടുവകളെ കൂട്ടിലടച്ചു; പാക് ജയം 55 റണ്‍സിന്

ബുധന്‍, 16 മാര്‍ച്ച് 2016 (20:25 IST)
ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ പാകിസ്താന്‍ 55 റണ്‍സിന് തോല്‍പ്പിച്ചു. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 201 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ബഗ്ലാദേശ് കുതിപ്പ് 146ല്‍ അവസാനിച്ചു. ബഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍ 50 റണ്‍സും സാബിര്‍ റഹ്മാന്‍ 25 റണ്‍സും തമീം ഇഖ്ബാല്‍ 24 റണ്‍സും എടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു.
 
നേരത്തേ നായകന്‍ അഫ്രീദിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന് പുറമേ ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദിന്റെയും മൊഹമ്മദ് ഹഫീസിന്റെയും മികച്ച പ്രകടനമാണ് പാകിസ്ഥാനെ മികച്ച സ്കോര്‍ കണ്ടെത്തുന്നതില്‍ സഹായിച്ചത്.  19 പന്തുകളില്‍ നാലു സിക്‌സറും നാലു ബൗണ്ടറികളും പറത്തി അഫ്രീദി കുറിച്ചത് 49 റണ്‍സായിരുന്നു. അഹമ്മദ് ഷെഹ്‌സാദ് 39 പന്തില്‍ എട്ടു ഫോറുകള്‍ അടക്കം 52 റണ്‍സും മൊഹമ്മദ് ഹഫീസ് ഏഴ് ഫോറുകളും രണ്ടു സിക്‌സറുകളുമായി 42 പന്തില്‍ 64 റണ്‍സും നേടി.
 
ഓപ്പണര്‍ ഷര്‍ജീല്‍ ഖാനെ 18 റണ്‍സിന് തുടക്കത്തില്‍ തന്നെ ബംഗ്ലാദേശ് പുറത്താക്കിയെങ്കിലും അഹമ്മദ് ഷെഹ്‌സാദും ഹഫീസും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി. പിന്നാലെ അഫ്രീദിയുടെ വെടിക്കെട്ട് തടയാന്‍ കഴിയാതെ വന്നതോടെ ബംഗ്ലാദേശിന് ബൗളിംഗിന്റെ പിടിമുറുക്കാന്‍ കഴിഞ്ഞില്ല. 

വെബ്ദുനിയ വായിക്കുക