എന്നാൽ, 2005 ഏപ്രിൽ 5നു ധോണിക്ക് തന്നേക്കൊണ്ട് കഴിയുമെന്ന് അടിവരയിട്ട പ്രകടനമായിരുന്നു പാകിസ്ഥാനെതിരെ കാഴ്ച വെച്ചത്. 123 പന്തിൽ 148 റൺസുമായി പാകിസ്ഥാന്റെ നെഞ്ചിൽ തന്നെ ധോണി തന്റെ ആദ്യ സെഞ്ച്വറി കുറിച്ചു. പിന്നീട് ധോണിയെന്ന കളിക്കാരന്റെ മാത്രമല്ല, നായകന്റെ കൂടെ അഴിഞ്ഞാട്ടമായിരുന്നു.
2007 സെപ്തംബർ 24നു പാകിസ്ഥാനെതിരായ ട്വിന്റി 20യിൽ ധോണിയെന്ന കുടിലബുദ്ധിക്കാരന്റെ അതിബുദ്ധി ഒന്നുകൊണ്ട് മാത്രമാണ് ഇന്ത്യ തങ്ങളുടെ കന്നി ട്വിന്റി 20 ലോകകിരീടം സ്വന്തമാക്കിയത്. പാക്കിസ്ഥാൻ 6 പന്തിൽ വെറും 13 റൺസ് മാത്രം അകലെ ജയം നിൽക്കുമ്പോഴായിരുന്നു ധോണിയുടെ തന്ത്രം. ജോഗീന്ദർ ശർമയെന്ന നിരുപദ്രവകാരിയായ മീഡിയം പേസർക്കു പന്ത് നൽകാൻ ധോണി തീരുമാനിച്ചപ്പോൾ ഗ്യാലറി ഒന്ന് അമ്പരന്നു. എന്നാൽ, മിസ്ബാ ഉൾ ഹഖിനെ ജോഗീന്ദർ മലയാളി താരം എസ്. ശ്രീശാന്തിന്റെ കൈകളിലെത്തിച്ചതോടെയാണ് ധോണിയുടെ ആ തീരുമാനം എത്രമാത്രം ശരിയായിരുന്നുവെന്ന് ലോകം കണ്ടറിഞ്ഞത്.
2013 ജൂൺ 23നു ചാംപ്യൻസ് ട്രോഫി ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയതിൽ ധോണിയുടെ പങ്ക് വലുതാണ്. പിന്നീട് വന്ന വർഷങ്ങൾ അത്ര സുഖകരമായിരുന്നില്ല. 2019 ജൂലൈ 10ന് ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിയിലും ഇന്ത്യ പിന്നോക്കം പോയി. ധോണി ലോകകപ്പിൽനിന്നു തോറ്റു മടങ്ങി. പിന്നാലെ ഇന്ത്യയും. പിന്നീട് ഇന്ത്യൻ നിറത്തിൽ ധോണി ഇറങ്ങിയിട്ടില്ല. ആ കാത്തിരിപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം.