റൈഫിൾ ക്ലബ് കണ്ട് ഒരുപാട് പേർ വിളിച്ച് അഭിനന്ദിച്ചു, തിരിച്ചുവരവ് നേരത്തെയാക്കാമായിരുന്നില്ലെ എന്നാണ് പലരും ചോദിച്ചത്: വാണി വിശ്വനാഥ്

അഭിറാം മനോഹർ

ബുധന്‍, 28 മെയ് 2025 (19:36 IST)
മലയാളികള്‍ക്ക് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ നായകന്മാര്‍ ഏറെയുണ്ടായിരുന്നെങ്കിലും ഒരൊറ്റ ആക്ഷന്‍ റാണി മാത്രമാണ് ഉണ്ടായിരുന്നത്. തൊണ്ണൂറുകളില്‍ ശക്തമായ സ്ത്രീ വേഷങ്ങളിലൂടെ ആക്ഷനും തങ്ങള്‍ക്ക് ഇണങ്ങുമെന്ന് പല നടിമാരും തെളിയിച്ചു. തെലുങ്കില്‍ വിജയശാന്തിയാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടതെങ്കിലും മലയാളത്തില്‍ അത് മുന്നോട്ട് കൊണ്ടുപോയത് വാണി വിശ്വനാഥിന്റെ സിനിമകളായിരുന്നു. പലപ്പോഴും മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളുടെ സിനിമകളിലും ശക്തമായ പല കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ വാണി വിശ്വനാഥിന് സാധിച്ചു.
 
 വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറിനിന്ന വാണി വിശ്വനാഥ് റൈഫിള്‍ ക്ലബ് എന്ന ആഷിഖ് അബു സിനിമയിലൂടെയാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. ഇരട്ടചങ്കുള്ള ആരെയും കൂസാത്ത പഴയ ആ വാണി വിശ്വനാഥിനെ തന്നെയാണ് റൈഫിള്‍ ക്ലബിലും കാണാനായത്. സിനിമ കണ്ട ശേഷം പലരും തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും തിരിച്ചുവരവ് നേരത്തെയാക്കാമായിരുന്നില്ലെ എന്നാണ് പലരും പറഞ്ഞതെന്നും വാണി വിശ്വനാഥ് പറയുന്നു. ഒരു അഭിമുഖത്തിലാണ് വാണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 
 
റൈഫില്‍ ക്ലബ് ഇറങ്ങിയതിനു ശേഷം ഒരുപാട് പേര് വിളിച്ചു അഭിനന്ദനം പറഞ്ഞു. ' നല്ല സിനിമ ആയിരുന്നു, നല്ല അഭിനയം ആയിരുന്നു ' എന്നൊക്കെ. എന്നാല്‍ ചിലര്‍ പറഞ്ഞു. ഈ തിരിച്ചു വരവ് കുറച്ചുകൂടെ നേരത്തെ ആക്കാമായിരുന്നു എന്ന്. അത് കേട്ടപ്പോള്‍ എനിക്ക്  സത്യത്തില്‍ വിഷമം തോന്നി. കാരണം എനിക്കും തോന്നി കുറച്ചുകൂടെ നേരത്തെ ആകാമായിരുന്നു എന്ന്. പിന്നെ ബ്രേക്ക് എടുത്ത സമയത്ത് ചില സിനിമകളൊക്കെ കാണുമ്പോള്‍ അതൊന്നും നമുക്ക് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് ആലോചിച്ച് സങ്കടം വരാറുണ്ട്. പിന്നെ എന്തെന്നാല്‍ അതിലും സന്തോഷം തരുന്ന കാര്യമാണ് മക്കളെ നോക്കുന്നത്. ഈ കാലമത്രയും അതില്‍ ബിസിയായിരുന്നു. വാണി വിശ്വനാഥ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍