മമ്മൂട്ടിയുടെ പേര് മാത്രമല്ല, പത്മാ പുരസ്കാരത്തിന് നൽകിയ ചിത്രയുടെ പേരും കേന്ദ്രം തള്ളി, കേരളം നൽകിയ പത്മശ്രീ ശുപാർശകൾ ഒന്നും തന്നെ പരിഗണിച്ചില്ല!

അഭിറാം മനോഹർ

വ്യാഴം, 6 ഫെബ്രുവരി 2025 (16:40 IST)
K S Chitra- Mammootty
പത്മാ പുരസ്‌കാരങ്ങള്‍ക്കായി കേരളം നല്‍കിയ ഭൂരിഭാഗം പേരുകളും തള്ളിയാണ് ഈ വര്‍ഷത്തെ പത്മാ പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ട്. കെ എസ് ചിത്രയ്ക്ക് പത്മവിഭൂഷണും മമ്മൂട്ടിക്ക് പത്മഭൂഷണും പ്രൊഫസര്‍ എം കെ സാനുവിന് പത്മശ്രീയും നല്‍കണമെന്ന് കേരളം ശുപാര്‍ശ ചെയ്തിരുന്നു. ട്വന്റി ഫോര്‍ ന്യൂസാണ് പത്മാപുരസ്‌കാരങ്ങള്‍ക്കായി കേരളം കേന്ദ്രത്തിന് നല്‍കിയ ശുപാര്‍ശ പട്ടിക പുറത്തുവിട്ടത്.
 
റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച പത്മാപുരസ്‌കാരങ്ങളില്‍ കേരളം നിര്‍ദേശിച്ച ഭൂരിപക്ഷം പേരുകളും കേന്ദ്രം പരിഗണിച്ചില്ലെന്നതാണ് ശുപാര്‍ശ പട്ടിക തെളിയിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ പ്രകാരം എം ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണും ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് പത്മഭൂഷണും മാത്രമാണ് നല്‍കിയത്.
 
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 20 അംഗ പട്ടികയില്‍ ഇല്ലാതിരുന്നിട്ടും  ഹൃദയശസ്ത്ര ക്രിയ വിദഗ്ധനായ ഡോ ജോസ് ചാക്കോ പെരിയപ്പുരത്തിനും സിനിമാ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ ലഭിച്ചു. മലയാളി ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവര്‍ക്ക് പത്മശ്രീയും ലഭിച്ചു. കേരളം നല്‍കിയ പട്ടികയില്‍  കെ എസ് ചിത്രയ്ക്ക് പത്മവിഭൂഷണും മമ്മൂട്ടിക്ക് പത്മഭൂഷണും എഴുത്തുക്കാരന്‍ ടി പത്മനാഭന് പത്മഭൂഷണും നല്‍കണമെന്ന് ശൂപാര്‍ശയുണ്ടായിരുന്നു.
 
 പ്രഫ എം കെ സാനു, സൂര്യ കൃഷ്ണമൂര്‍ത്തി, വൈക്കം വിജയലക്ഷി, പുനലൂര്‍ സോമരാജന്‍, കെ ജയകുമാര്‍ ഐഎഎസ്, പത്മിനി തോമസ്, വ്യവസായി ടി എസ് കല്യാണരാമന്‍ എന്നിവര്‍ക്ക് പത്മശ്രീ നല്‍കണമെന്നും കേരളത്തിന്റെ ശുപാര്‍ശയിലുണ്ടായിരുന്നു. കേരളം നല്‍കിയ പട്ടികയില്‍ ഒരാളെ പോലും പത്മശ്രീയ്ക്കായി പരിഗണിച്ചില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍