2000 ത്തിന്റെ തുടക്കത്തിൽ ഹിറ്റായ ജ്വാലയായി എന്ന സീരിയൽ മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല. വർഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ ജ്വാലയായി സീരിയലുമായി ബന്ധപ്പെട്ട ഓർമ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ മുകുന്ദന്‍ മേനോന്‍.
സീരിയല്‍ രംഗത്തെ മമ്മൂട്ടിയുടെ ആദ്യ പ്രോജക്ട് ആയതിനാല്‍ തന്നെ ഒരു ആക്ടർ എന്ന നിലയിലുള്ള നമ്മുടെ 100 ശതമാനം ആത്മാർത്ഥതയോടും കൂടെ പ്രവർത്തിക്കാനുള്ള ഉറച്ച് മനസ്സുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നടന്‍ എന്ന നിലയില്‍ ആളുകള്‍ കൂടുതലുള്ള സ്ഥലത്ത് പെർഫോം ചെയ്യാനാണ് എനിക്ക് ഇഷ്ടം. ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ ഏറ്റവും ന്ല രീതിയില്‍ പെർഫോം ചെയ്യണമെന്ന ബോധ്യമുണ്ടാകും. മമ്മൂക്കെ ലൊക്കേഷനിലൊക്കെ വരും. അപ്പോഴും എനിക്ക് ടെന്‍ഷന്‍ ഇല്ല. കാരണം എനിക്ക് ചെയ്യാന്‍ പറ്റുന്നത് അല്ലേ എന്നെക്കൊണ്ട് സാധിക്കുകയുള്ളു. അതായത് മമ്മൂക്ക ഉള്ളത് കൊണ്ട് ഒരു രീതിയിലും മമ്മൂക്ക ഇല്ലാത്തത് കൊണ്ട് മറ്റൊരു രീതിയിലും എന്നത് നടക്കില്ല. എനിക്ക് ചെയ്യാന്‍ പറ്റുന്നതെ ചെയ്യുള്ളു എന്ന ഒരു ആത്മവിശ്വാസം എപ്പോഴുമുണ്ട്.
അദ്ദേഹം ലൊക്കെഷനിലൊക്കെ ഉണ്ടെങ്കില്‍ ഒരു സന്തോഷമാണ്. അതുകൊണ്ട് പെർഫോമന്‍സ് കൂടുകയേയുള്ളു, അല്ലാതെ ടെന്‍ഷന്‍കൊണ്ട് കുറയില്ല. സീനുകളൊക്കെ കണ്ട് അദ്ദേഹം നല്ല അഭിപ്രായം പറയും. മമ്മൂക്ക വരുമ്പോള്‍ ചീത്ത പറയും എന്ന രീതിയില്‍ ചിലരൊക്കെ തെറ്റിദ്ധരിച്ച് സംസാരിക്കും. അങ്ങനെയൊന്നും ഇല്ല, അദ്ദേഹം വളരെ ലളിതമാണ്. പുറത്ത് കാണുന്നത് പോലെ വലിയ ദേഷ്യക്കാരനൊന്നും അല്ല. ദേഷ്യപ്പെടുന്നുണ്ടെങ്കില്‍ തന്നെ അത് സ്നേഹത്തോടെയുള്ള ദേഷ്യപ്പെടലാണെന്നും മുകുന്ദന്‍ പറയുന്നു.
ഒരിക്കല്‍ രാത്രിയില്‍ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ്. പിറ്റേ ദിവസം പോകേണ്ട എപ്പിസോഡാണ്. ഡയലോഗ് കുഴയുന്നുവെന്ന് റെക്കോർഡിസ്റ്റ് പറയുന്നുണ്ട്. എനിക്കാണെങ്കില്‍ രാവിലെ മുതല്‍ വെയിലത്ത് നിന്ന് ഷൂട്ട് ചെയ്ത് വന്നതിന്റെ ക്ഷീണമാണ്. ഞാന്‍ ഇത് റെക്കോർഡിസ്റ്റിനോട് പറഞ്ഞതിന് പിന്നാലെ പുറത്ത് നിന്ന് ഒരു ശബ്ദം "എന്നാപ്പിന്നെ എന്തിനാണ് ഇപ്പം ചെയ്യുന്നത്, പിന്നെ ചെയ്താല്‍ പോരെ" എന്ന്. കണ്‍സോള്‍ തുറന്ന് പുറത്ത് വന്ന് നോക്കിയപ്പോഴുണ്ട് അവിടെ മമ്മൂട്ടി ഇരിക്കുന്നു.
സ്നേഹത്തോടെയുള്ള ഉപദേശമായിരുന്നു അദ്ദേഹത്തിന്റേത്. നാളെ പോകേണ്ട എപ്പിസോഡാണ് ഇതെന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് വിഷമമായി. എന്തുകൊണ്ട് നേരത്തെ ഷൂട്ട് ചെയ്തില്ലെന്നൊക്കെ അദ്ദേഹം ചോദിച്ചു. ആ സമയത്ത് അദ്ദേഹം നമ്മുടെ കൂടെ നില്‍ക്കുകയാണ് ചെയ്തത്. ഒന്ന് വിശ്രമിച്ചതിന് ശേഷം വീണ്ടും എടുക്കാമെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു. ഒരു ചായയൊക്കെ വരുത്തി. ഒരു വല്യേട്ടന്റെ കെയറിങ് എപ്പോഴും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും മുകുന്ദന്‍ വ്യക്തമാക്കുന്നു.
ജീവിതത്തില്‍ എന്നെ ഇതുപോലെ കെയർ ചെയ്യുന്ന മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല. ഒരു മെസേജ് അയച്ചാല്‍ ലഭിക്കുന്ന മറുപടിയിലും ആ കെയറിങ് ഉണ്ട്. അതുകൊണ്ടാണ് മമ്മൂക്ക നമ്മുടെ ഹൃദയത്തിന്റെ കൂടെ നില്‍ക്കുന്ന ആളാണെന്ന് പറയുന്നത്. ലാലേട്ടനും അതുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.