സന്ദീപ് റെഡ്ഡി വംഗയുടെ ഏറ്റവും പുതിയ ചിത്രമാണ് സ്പിരിറ്റ്. പ്രഭാസ് ആണ് ചിത്രത്തിൽ നായകൻ. ദീപിക പദുക്കോണിനെ ആയിരുന്നു നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ, ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ സംവിധായകൻ തയ്യാറായില്ല. ഇതോടെ, ദീപികയെ മാറ്റി പകരം തൃപ്തിയെ പ്രഭാസിന്റെ നായികയായി കാസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വിവാദമായി.
ചിത്രത്തിൽ അഭിനയിക്കുന്നതിനായി ദീപിക വലിയ പ്രതിഫലം ചോദിച്ചിരുന്നു. ഒപ്പം ലാഭവിഹിതത്തിന്റെ ഭാഗവും സമയവും ആവശ്യപ്പെട്ടു എന്ന റിപ്പോര്‍ട്ടുകളാണ് എത്തിയത്. നടി വൃത്തികെട്ട പിആര്‍ ഗംയിം കളിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകനും രംഗത്തെത്തിയതോടെ ദീപികയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതോടെ, കജോൾ, അജയ് ദേവ്ഗൺ അടക്കമുള്ളവർ ദീപികയുടെ ആവശ്യം ന്യായമാണെന്ന് വാദിച്ച് രംഗത്ത് വന്നു. ഇപ്പോഴിതാ, ദീപികയെ പിന്തുണച്ചവരുടെ കൂട്ടത്തിൽ സംവിധായകൻ മണിരത്നവും.
എട്ട് മണിക്കൂര്‍ ജോലി സമയം വേണമെന്ന അവരുടെ അഭ്യര്‍ത്ഥനയെ ന്യായമായ ആവശ്യമാണ് എന്ന് മണിരത്‌നം വ്യക്തമാക്കി. 'അത് ന്യായമായ ഒരു ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ അത് ആവശ്യപ്പെടാന്‍ കഴിയുന്ന സ്ഥാനത്ത് എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു സംവിധായകന്‍ എന്ന നിലയില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ അത് പരിഗണിക്കുമെന്ന് ഞാന്‍ കരുതുന്നു. അത് ചോദിക്കുന്നത് യുക്തിരഹിതമായ കാര്യമല്ല, മറിച്ച് ഒരു അനിവാര്യതയാണ്. അത് മുന്‍ഗണനയായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ അത് അംഗീകരിക്കുകയും മനസിലാക്കുകയും അതിന് ചുറ്റും പ്രവര്‍ത്തിക്കുകയും വേണം', എന്നാണ് മണിരത്നം പറയുന്നത്.