കാന്തരയിലെ ക്ലൈമാക്സ് പോലെ ഉജ്ജ്വലമായ ഫൈറ്റ്, ഉണ്ണിമുകുന്ദൻ്റെ മാളികപ്പുറത്തിന് പ്രശംസയുമായി കെ സുരേന്ദ്രൻ

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2022 (17:40 IST)
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ പ്രശംസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീലാണ് ചിത്രം സമ്മാനിച്ചതെന്നും ഏതൊരു അയ്യപ്പ ഭക്തൻ്റെയും കണ്ണ് നനയിപ്പിക്കുന്ന ശരണം വിളിപ്പിക്കുന്ന മനോഹരമായ സിനിമയാണ് മാളികപ്പുറമെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
 
കെ സുരേന്ദ്രൻ്റെ വാക്കുകൾ ഇങ്ങനെ
 
 
മാളികപ്പുറം കണ്ടു. ശബരിമലയിൽ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീൽ. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവർക്കെല്ലാം തങ്ങളുടെ യാത്രയിൽ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാനിധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. 
 
"ഭക്തന്റെ കൂടെ ഈശ്വരൻ മനുഷ്യ രൂപത്തിലെത്തും" എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെൺകുട്ടിക്ക് പകർന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെൺകുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവൾ എടുക്കുന്ന റിസ്ക്കും സൂക്ഷ്മമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു. 
 
രണ്ടാം പകുതിയിൽ ഉണ്ണി മുകുന്ദൻ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികൾ ഈ ചിത്രം നെഞ്ചോടു ചേർത്തുവെക്കുമെന്ന കാര്യത്തിൽ സംശയമില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article