ലൈംഗിക അതിക്രമങ്ങൾ കുറക്കാൻ റോബോട്ടുകളെ വൈദികരാക്കണം എന്ന് കന്യാസ്ത്രീ !

ശനി, 21 സെപ്‌റ്റംബര്‍ 2019 (15:15 IST)
ലണ്ടൻ; ക്രൈസ്തവ സഭകൾക്കുള്ളിലെ ലൈംഗിക അതിക്രമങ്ങൾ തടയാൻ റോബോട്ടുകളെ വൈദികരാക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീ. വില്ലനോവ സർവകലാശാലയിൽ വൈദ്യ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന ഫ്രാൻസിസ്കൻ സഭാംഗം ഡോക്ടർ ഇലിയ ദെലിയോയാണ് ഇത്തരത്തിൽ ഒരു വിചിത്ര ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ക്രൈസ്തവ സഭകളെ പുരുഷാധിപത്യ കേന്ദ്രങ്ങളാക്കി വൈദികർ മാറ്റി. റോബോട്ട് വൈദികർ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യില്ല. ലിംഗ സമത്വം പാലിക്കാൻ റോബോട്ട് വൈദികർക്ക് സാധിക്കും എന്നിങ്ങനെയാണ് ഇതിന് കാരണങ്ങളായി കന്യാസ്ത്രി ചൂണ്ടിക്കാട്ടുന്നു. ജപ്പാനിലെ ഒരു വിഭാഗം ബുദ്ധമത വിശ്വാസികളുടെ സംസ്കാര ചടങ്ങുകൾക്ക് റോബോട്ടുകൾ കാർമികത്വം വഹിച്ചത് വലിയ വാർത്തയായതിന് പിന്നാലെയാണ് റോബോട്ട് വൈദികർ വേണം എന്ന ആവശ്യവുമായി കന്യാസ്ത്രീ രംഗത്തെത്തിയിരിക്കുന്നത്.   
 
'കത്തോലിക്ക സഭയുടെ കാര്യം തന്നെ എടുക്കു. അവിടെ പുരുഷനാണ് സർവാധിപത്യം. ഇത് കൂടാതെ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു റോബോട്ട് വൈദികൻ വേണോ എന്ന് ചോദിച്ചാൽ വേണം എന്ന് തന്നെയാണ് ഞാൻ പറയുക'. ഇലിയ ദെലിയോ പറഞ്ഞു. എന്നാൽ ഇലിയ ദെലിയോയുടെ ആവശ്യത്തിനെതിരെ കന്യാസ്ത്രീകൾ ഉൾപ്പടെ നിരവധി പേർ രംഗത്തെത്തി. മനുഷ്യന്റെ ആത്മീയത അനുഗ്രഹീത മനസുകളിൽനിന്നും ഉണ്ടാകുന്നതാണ് എന്നും റോബോട്ട് വൈദികർക്ക് ദൈവകൃപ ലഭിക്കില്ല എന്നുമാണ് കത്തോലിക്ക സഭയിലെ കന്യാസ്ത്രീ സിസ്റ്റർ മേരി ക്രിസ്റ്റ വിമർഷനം ഉന്നയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍