പരുക്ക് ഗുരുതരമല്ല, മാർച്ചിൽ നെയ്മറിന് കളിക്കാനാകില്ല?

ചൊവ്വ, 27 ഫെബ്രുവരി 2018 (12:03 IST)
ഫ്രഞ്ച് ലീഗില്‍ നിന്ന് പിഎസ്ജി ആരാധകരെ നിരാശപ്പെടുത്തിയ വാർത്തയായിരുന്നു ടീമിലെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ക്ക് സംഭവിച്ച പരുക്ക്. കളിക്കിടെ വലതു കാൽക്കുഴയ്ക്കു പരുക്കേറ്റു പുറത്തായ നെയ്മർ ഏറെക്കാലം പുറത്തിരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. 
 
എന്നാൽ, ഇത്തരം അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ് നെയ്മർ. പരുക്കേറ്റ വലതുകാലിൽ പ്ലാസ്റ്ററിട്ട ചിത്രം ഇന്നലെ വൈകിട്ടു നെയ്മർതന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. നെയ്മറുടെ പരുക്ക് അത്ര ഗരുതരമല്ലെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ.
 
പക്ഷേ, മാർച്ച് ആറിന് യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ റയൽ മഡ്രിഡിനെ നേരിടാനൊരുങ്ങുന്ന പിഎസ്ജി നിരയിൽ നെയ്മർ ഉണ്ടാകുമോയെന്ന കാ‌ര്യം വ്യക്തമല്ല. കളിക്കാൻ നെയ്മർ ഉണ്ടാകുമെന്ന സൂചനയാണ് കോച്ച് ഉനെയ് എമിറി നൽകുന്നത്.
 
മാര്‍സെയ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്‌മര്‍ക്ക് പരുക്കേറ്റത്. മൈതാനു വീണുകിടന്ന താരത്തെ സ്‌ട്രെച്ചറിലാണ് ആശുപത്രിയില്‍ എത്തിച്ചത്. മത്സരത്തിന്റെ 86മത് മിനിറ്റിലായിരുന്നു പിഎസ്ജി ആ‍രാധകരുടെ ഹൃദയം തകര്‍ത്ത സംഭവമുണ്ടായത്. മാര്‍സ മിഡ്ഫീല്‍ഡര്‍ ബൗണ സാരുമായി പന്തിനായുള്ള കൂട്ടപ്പൊരിച്ചിലില്‍ നെയ്‌മറുടെ കണ്ണങ്കാലിന് ചവിട്ടേറ്റതാണ് പരുക്കിന് കാരണം.
 
നിലത്തു വീണ നെയ്‌മര്‍ വേദനകൊണ്ട് പുളയുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ട്രെച്ചറിലാണ് ബ്രസീല്‍ താരത്തെ ഗ്രൌണ്ടിന് പുറത്തെത്തിച്ചത്. നെയ്‌മര്‍ പരുക്കേറ്റ് മൈതാനം വിട്ടെങ്കിലും മത്സരത്തില്‍ പിഎസ്ജി 3-0ത്തിന് മാര്‍സെയെ പരാജയപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍