സംസാരം മുറിഞ്ഞാല്‍ നഷ്ടപരിഹാരം; സേവന ദാതാക്കൾക്ക് ട്രായ് കത്തയച്ചു

ഞായര്‍, 3 ജനുവരി 2016 (13:59 IST)
മൊബൈൽ ഫോൺ സംസാരം ഇടയ്ക്ക് വച്ച് മുറിയുന്ന സാഹചര്യമുണ്ടായാൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ടെലികോം സേവന ദാതാക്കളോട് ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്)​ ആവർത്തിച്ച് നിർദ്ദേശിച്ചു. അതേസമയം,​ ട്രായിയുടെ നടപടിക്കെതിരെ ടെലികോം കമ്പനികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ വിധി വരാതെ നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടിലാണ് ടെലികോം കമ്പനികൾ.

ഈ മാസം ഒന്നു മുതൽ മുറിയുന്ന ഓരോ ഫോൺവിളികൾക്കും സേവനദാതാക്കൾ ഒരു രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ട്രായ് നേരത്തെ നിർദ്ദേശിച്ചത്. എന്നാൽ ഇത് പാലിക്കാൻ ടെലികോം കമ്പനികൾ തയ്യാറാവാതെ വന്നതിനെ തുടർന്നാണ് വീണ്ടും കർശന നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച് എല്ലാ സേവന ദാതാക്കൾക്കും ട്രായ് കത്തയച്ചിട്ടുണ്ട്.

വിളി മുറിഞ്ഞതിനു ശേഷം നാലുമണിക്കൂറിനകം എത്ര രൂപ തിരികെ നൽകുമെന്നതിന്റെ വിശദാംശങ്ങൾ ഉപയോക്താവിന് എസ്എംഎസായി സേവന ദാതാക്കൾ അയയ്ക്കണം. പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് അടുത്ത ബില്ലിനൊപ്പമാവും നഷ്ടപരിഹാര വിവരമുണ്ടാവുക.

വെബ്ദുനിയ വായിക്കുക