ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ജൂണ്‍ 2025 (21:22 IST)
വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്.  ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും. കൂടാതെ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തില്‍ തകര്‍ന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടം പുനര്‍ നിര്‍മ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം അപകടത്തില്‍ മരിച്ചവരെ കണ്ടെത്തുന്നതിനായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
 
മൃതദേഹങ്ങള്‍ കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. അപകടത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുവെന്നും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും എയര്‍ ഇന്ത്യ സിഇഒആര്‍ അറിയിച്ചു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനുശേഷം അഞ്ചു മിനിറ്റ് കഴിഞ്ഞ് എയര്‍ ഇന്ത്യ വിമാനം അടുത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. 
 
ഒരാളൊഴിച്ച് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം വിമാനത്തിലുണ്ടായിരുന്നവര്‍ മരണപ്പെട്ടു. മരണപ്പെട്ടവരില്‍ തിരുവല്ല സ്വദേശി രഞ്ജിതാ ഗോപകുമാറും ഉണ്ട്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് ഡ്രീം ലൈനര്‍ 787 വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 242 പേര്‍ ഉണ്ടായിരുന്നു.
 
ഉച്ചയ്ക്ക് 1.17ന് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തീ പിടിക്കുകയായിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍