മല്ല്യയെയും ലളിത് മോദിയെയും തിരിച്ചു കൊണ്ടുവരാത്തത് എന്തുകൊണ്ട് ?; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ചൊവ്വ, 12 ഡിസം‌ബര്‍ 2017 (19:13 IST)
കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. മദ്യരാജാവ് വിജയ് മല്ല്യയെയും, ലളിത് മോഡിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനും നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ വൈകുന്നതിനെതിരെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

മല്ല്യയെയും മോഡിയെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാത്തത് എന്ത് മനോഭാവത്തിലാണെന്ന് ചോദിച്ച കോടതി സര്‍ക്കാര്‍ എന്തുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവുകള്‍ പോലും മാനിക്കാത്തത് എന്നും ചോദിച്ചു.

ആരോ ഈ രാജ്യത്തുനിന്ന് കടന്നുകളഞ്ഞു. കഴിഞ്ഞ എട്ടുമാസമായി ഞങ്ങള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ യാതൊന്നും ചെയ്യുന്നില്ല. എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ പറഞ്ഞേ മതിയാകൂ. എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും കോടതി ചോദിച്ചു.

കേന്ദ്രത്തിനും വിദേശകാര്യമന്ത്രാലയത്തിനും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗിനോടാണ് കോടതി ഇക്കാര്യങ്ങള്‍ ആരാഞ്ഞത്. വേണ്ടിവന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ വിശദീകരണം ആവശ്യപ്പെട്ട് വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു.

ജാമ്യം ലഭിച്ച ശേഷം യു കെയിലേക്ക് പോവുകയും പിന്നീട് തിരിച്ചു വരാതിരിക്കുകയും ചെയ്ത വനിതാ വ്യവസായി റിതികാ അവസ്തിയുടെ കേസ് പരിഗണിക്കവേ ആയിരുന്നു മല്യ- ലളിത് മോഡി വിഷയത്തില്‍ കോടതി പരാമര്‍ശം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍