Vijay TVK: 'കരൂർ ദുരന്തത്തിന്റെ ഉത്തരവാദി ഡി.എം.കെ നേതാവ് സെന്തിൽ ബാലാജി'; ടി.വി.കെ നേതാവ് വി അയ്യപ്പൻ ജീവനൊടുക്കി

നിഹാരിക കെ.എസ്

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (08:40 IST)
ചെന്നൈ: കരൂരിൽ നടന്ന വിജയ്‌യുടെ പാർട്ടി ടി.വി.കെയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഡി.എം.കെയുടെ നേതാവ് സെന്തിൽ ബാലാജിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ശേഷമാണ് ഇയാളുടെ ആത്മഹത്യ. 
 
41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പൻ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.
 
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കരൂരിൽ വിജയ്‌യുടെ റാലി വൻ ദുരന്തത്തിൽ കലാശിച്ചത്. നിശ്ചയിച്ചതിലും ആറ് മണിക്കൂർ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകൾ കാത്തുനിന്നു. 
 
വിജയ് പ്രസംഗം ആരംഭിച്ച് അൽപസമയം കഴിഞ്ഞപ്പോൾ തന്നെ ആളുകൾ തളർന്നുതുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട വിജയ് ആളുകൾക്ക് കുപ്പി വെള്ളം എറിഞ്ഞുനൽകി. ഇത് സ്ഥിതി സങ്കീർണമാക്കി. ആളുകൾ കുപ്പി പിടിക്കാൻ തിരക്ക് കൂട്ടിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ ആളുകൾ കുഴഞ്ഞുവീഴാൻ തുടങ്ങി. ഈ സമയം ആറ് വയസുകാരിയെ കാണാതായ വിവരം വിജയ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ഈ കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് മറ്റ് അപകടങ്ങൾ സംഭവിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍