ചിന്നമ്മയ്‌ക്ക് മുന്നില്‍ പുതിയ പ്രതിസന്ധി; ശശികലയെ മുഖ്യമന്ത്രിയാക്കരുത് - സുപ്രീംകോടതിയിൽ ഹർജി

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2017 (20:41 IST)
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിധി വരുന്നതുവരെ ശശികലയുടെ സതൃപ്രതിജ്ഞ നടപ്പാക്കരുതെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ ഒരാഴ്‌ചയ്‌ക്കകം വിധി പ്രസ്‌താവിക്കുമെന്ന് സുപ്രീംകോടതി ഇന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുതാൽപര്യ ഹർജി നൽകിയിരുക്കുന്നത്. അതേസമയം, ശശികല ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്.

ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് എഡിഎംകെ ജനറല്‍ സെക്രട്ടറി ആയി ശശികല തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ നിയമസഭ കക്ഷി നേതാവായും ശശികലയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ആയിരുന്ന ഒ പനീര്‍സെല്‍വം രാജി വെയ്ക്കുകയായിരുന്നു.

ജയലളിതയുടെ മരണത്തിനുശേഷം പാർട്ടിയിൽ ഭിന്നതയുണ്ടാകാതിരിക്കാനാണു പനീർ സെൽവത്തിന്‍റെ അഭ്യർഥന പ്രകാരം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതെന്നാണ് ശശികലയുടെ ഔദ്യോഗിക വിശദീകരണം. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആറുമാസത്തിനുള്ളിൽ ശശികലയ്‌ക്ക് നിയമസഭാംഗത്വം നേടേണ്ടിവരും.
Next Article