സുരക്ഷാ ഭീഷണി: ജമ്മു കശ്മീരില്‍ 48 ഓളം റിസോര്‍ട്ടുകളും വിനോദ കേന്ദ്രങ്ങളും അടച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 ഏപ്രില്‍ 2025 (11:56 IST)
ജമ്മു കാശ്മീരില്‍ 48 ഓളം റിസോര്‍ട്ടുകള്‍ അടച്ചു. സുരക്ഷാ ആശങ്കകളെ തുടര്‍ന്നാണ് നടപടി. ദൂത്പത്രി വെരിനാഗ് തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. പഹല്‍ഗാമില്‍ 26 സഞ്ചാരികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി. ആക്രമണത്തിന് പിന്നാലെ നിരവധി സഞ്ചാരികള്‍ ജമ്മു കാശ്മീര്‍ വിട്ടു പോയിരുന്നു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുള്ള സഞ്ചാരികളായിരുന്നു ഇവര്‍. 
 
ഇതോടെ പ്രദേശവാസികള്‍ക്ക് ടൂറിസത്തില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരാഴ്ച മുമ്പ് വരെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. അതേസമയം പഹല്‍ഗാമിലെ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാന്‍ഡോ ആയിരുന്നെന്ന് വിവരം. ഭീകരവാദികളില്‍ ഒരാളായ ഹാഷിം മൂസയാണ് ഇന്ത്യയെ ആക്രമിക്കാന്‍ ലഷ്‌കറില്‍ ചേര്‍ന്നത്. ഒന്നരവര്‍ഷം മുമ്പ് പാകിസ്താനില്‍ രണ്ട് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിരുന്നു. ഇതില്‍ ഒരാളായ ഹാഷിം മൂസയാണ് ഭീകരാക്രമണത്തില്‍ പങ്കാളിയായ പാക്ക് സൈനികന്‍. ഇയാള്‍ പാക് സൈന്യത്തിന്റെ പാരകമാന്‍ഡറായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
 
പിന്നീട് ഇയാളെ ലഷ്‌കര്‍ തൊയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാള്‍ 2024 ഒക്ടോബറില്‍ നടന്ന സോനാമാര്‍ഗ് ടണല്‍ ആക്രമണത്തില്‍ പങ്കാളിയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്‍ ജുനൈദ് അഹമ്മദിനെ സുരക്ഷാസേന ഡിസംബറില്‍ വധിച്ചിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച ഫോണില്‍ നിന്നാണ് മൂസയും ആക്രമണത്തില്‍ പങ്കാളി ആയിരുന്നുവെന്ന വിവരം ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍