ജമ്മു കശ്മീരിലെ പാംപോറിൽ ഭീകരാക്രമണം: മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു, മരിച്ചവരില്‍ മലയാളി സൈനികനും

ഞായര്‍, 18 ഡിസം‌ബര്‍ 2016 (13:03 IST)
കശ്മീരിലെ പാംപോറിൽ നടന്ന ഭീകരാക്രമണത്തിൽ മലയാളി ജാവന് വീരമൃത്യു. കരസേന വാഹനവ്യൂഹത്തിനു നേർക്കുണ്ടായ അക്രമണത്തിലാണ് കണ്ണൂർ മട്ടന്നൂർ സ്വദേശിയായ സി.രതീഷ് മരിച്ചത്. മൃതദേഹം വൈകിട്ടോടെ കണ്ണൂരിലെത്തിക്കും.   
 
പൂനെ സ്വദേശി സൗരവ് നന്ദ്കുമാർ, റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ എന്നീ ജവന്മാരും വീരമൃത്യു വരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടുമണിയോടെയായിരുന്നു ആക്രമണം. ശ്രീനഗർ – ജമ്മു ദേശീയപാതയിലെ പാംപോറിൽ ആൾക്കൂട്ടത്തിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ ഭീകരർ വാഹനവ്യൂഹത്തിനു നേരെ വെടിവെച്ചത്.
 
ആൾക്കൂട്ടം ഉണ്ടായതിനാല്‍ സൈന്യത്തിന് തിരിച്ചു വെടിയുതിർക്കാന്‍ കഴിഞ്ഞില്ല. ആക്രമണം നടത്തിയവർ വന്ന ബൈക്ക് ഉപേക്ഷിച്ചു ജനക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി പ്രദേശത്ത് കർശനമായ തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ഇതുവരെയായിട്ടും ആരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന സൈനിക വക്താവ് അറിയിച്ചു. 
 
ഏറെ ഗതാഗതത്തിരക്കുള്ള ശ്രീനഗര്‍– ജമ്മു ദേശീയപാതയില്‍ അടുത്തിടെ അഞ്ച് ഭീകരാക്രമണങ്ങളാണുണ്ടായത്. നൂറിലേറെ ഭീകരര്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഭീകരാക്രമണം.

വെബ്ദുനിയ വായിക്കുക