പരപുരുഷബന്ധമുണ്ടെന്ന് ആരോപിച്ച് മര്‍ദ്ദനം; ഉറങ്ങിക്കിടന്ന ഭർത്താവിനെ യുവതി കുത്തിക്കൊന്നു

Webdunia
ശനി, 16 ഏപ്രില്‍ 2016 (19:36 IST)
പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് മര്‍ദ്ദനം രൂക്ഷമായതോടെ നാൽപ്പത്തിരണ്ടുകാരി ഭർത്താവിനെ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ തെലങ്കാനയിലെ നല്ലകുന്താ പ്രദേശത്താണ് സംഭവമുണ്ടായത്. സംഭവശേഷം യുവതി കുത്താൻ ഉപയോഗിച്ച കത്തിയുമായി പൊലീസില്‍ ഹാജരായി.

മദ്യാപനവും മര്‍ദ്ദനവും പതിവായതോടെ ഭര്‍ത്താവ് ഗംഗാധറിന്റെ ഉപദ്രവം രൂക്ഷമായിരുന്നു. പരപുരുഷബന്ധമുണ്ടെന്ന് ആരോപിച്ച് പീഡനം രൂക്ഷമായതോടെ വിജയലക്ഷ്‌മി ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് കുത്താൻ ഉപയോഗിച്ച കത്തിയുമായി ഇവർ പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി നല്ലകുന്താ എസ്.ഐ എസ് സന്തോഷ് കുമാർ അറിയിച്ചു.

സംസ്ഥാനത്തെ നിസാമാബാദ് ജില്ലാ സ്വദേശികളായ ഇവർ പത്തുവർഷം മുമ്പാണ് ഹൈദരാബാദിലേക്ക് താമസം മാറിയത്. രണ്ടു പെൺകുട്ടികളുണ്ട്. അവർ വിവാഹിതരാണ്. ഒരു സ്വകാര്യ കോളേജിൽ ജോലിചെയ്യുകയായിരുന്നു വിജയലക്ഷ്‌മി. തൊഴില്‍ രഹിതനായിരുന്നു ഗംഗാധര്‍.