വിജയ് ക്രിസ്‌ത്യാനിയായതിനാലാണ് മോദി സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ വിമര്‍ശിക്കുന്നത്: മെര്‍സല്‍ വിവാദം കത്തിച്ച് ബിജെപി

ശനി, 21 ഒക്‌ടോബര്‍ 2017 (14:07 IST)
ഇളയദളപതി വിജയുടെ കരിയറിലെ വമ്പന്‍ ഹിറ്റായി മെര്‍സല്‍ മാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ചിത്രത്തിനെതിരെ ബിജെപി നിലപാട് കടുപ്പിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരാമര്‍ശിക്കുന്ന സീനുകള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന ബിജെപിയുടെ ആവശ്യം അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെ വിജയ്‌ക്കെതിരെ വിദ്വോഷ പ്രസ്‌താവനയുമായി ബിജെപി നേതാവ് എച്ച് രാജ രംഗത്ത്.

“ വിജയ് ക്രിസ്‌ത്യാനിയായതിനാലാണ് അദ്ദേഹം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിദ്വോഷ പ്രചാരണം നടത്തുന്നത്. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയയും ക്രിസ്ത്യാനിയാണോ എന്ന കാര്യം പരിശോധിച്ചു വരുകയാണ് ” - എന്നും രാജ പറഞ്ഞു.

അതേസമയം, ചിത്രത്തിന് പിന്തുണയുമായി സംവിധായകന്‍ പാ രഞ്ജിത്തിനു പിന്നാലെ കമലഹാസന്‍ രംഗത്തെത്തി. വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ട് നേരിടുകയാണ് വേണ്ടത്. അല്ലാതെ വിമര്‍ശകരുടെ വായടപ്പിക്കുകയല്ല പാര്‍ട്ടിയും പാര്‍ട്ടിപ്രവര്‍ത്തകരും ചെയ്യേണ്ടത്. സംസാരിക്കുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുന്നൂ എന്ന് പറയാന്‍ കഴിയൂ. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണ് മെര്‍സല്‍. ഇനി വീണ്ടും അതിനെ സെന്‍സര്‍ ചെയ്യരുതെന്ന് കമല്‍ പറഞ്ഞു.   

രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് വിജയ് നായകനായ മെര്‍സലിലുള്ളതെന്നും ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു.  

മെര്‍സലിലെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിലെ സീനുകള്‍ നീക്കം ചെയ്യണമെന്നും ബിജെപി നേതാവ്   തമളിസൈ സൗന്ദരരാജന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ മോഹങ്ങള്‍ ലക്ഷ്യംവച്ചാണ് വിജയ് ഈ ഭാഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. കലാകാരന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്യമുണ്ടെങ്കിലും തെറ്റായ പരാമര്‍ശങ്ങള്‍ ദോഷം ചെയ്യും. രാജ്യത്തെ മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്യുന്ന ഭാഗം ചിത്രത്തിലുണ്ട്. ജനങ്ങളുടെ മനസില്‍ തെറ്റായ സന്ദേശം നല്‍കാന്‍ ഇത് കാരണമാകുമെന്നും സൗന്ദരരാജന്‍ വ്യക്തമാക്കിയിരുന്നു.

മെര്‍സലിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വിദേശത്തുവെച്ച് വടിവേലു ചെയ്‌ത കഥാപാത്രത്തെ  പോക്കറ്റടിക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി, ഡിജിറ്റല്‍ ഇന്ത്യ കാരണം പോക്കറ്റ് കാലിയാണെന്നും അതിനാല്‍ നന്ദിയുണ്ടെന്നും പറയുന്നതാണ് ഒരു ഭാഗം.   

വിജയ് കഥാപാത്രം ഇന്ത്യയിലെ ജിഎസ്ടി 28 ശതമാനം വരെയാകുമ്പോള്‍ സിങ്കപ്പൂരില്‍ ഇത് ഏഴ് ശതമാനമാണെന്നും അവിടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നുമില്ലെന്നും പറയുന്നുണ്ട്. ഈ രണ്ടു ഭാഗങ്ങളാണ് ബിജെപിയുടെ ഇഷ്‌ടക്കേടിന് കാരണമായത്. നിരവധി ബിജെപി നേതാക്കള്‍ ട്വിറ്റര്‍ വഴിയും നേരിട്ടും പ്രതിഷേധവുമായി എത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍