വിവാഹിതയാണെങ്കിലും മകൾ മകൾ തന്നെ, വിവാഹിതകളെ ഒഴിവാക്കുന്നത് സ്ത്രീസമത്വത്തിന് ദോഷകരം

വെള്ളി, 6 ജനുവരി 2023 (20:53 IST)
വിവാഹിതനോ അവിവാഹിതനോ ആയാലും മകൻ മകനായി തുടരുമെങ്കിൽ മകളുടെ കാര്യത്തിലും അതങ്ങനെ തന്നെയെന്ന് കർണാടക ഹൈക്കോടതി. വിവാഹത്തിലൂടെ മകൻ്റെ സ്ഥാനം മാറുന്നില്ലെങ്കിൽ മകളുടെയും മാറുന്നതല്ലെന്നും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
 
2001ൽ ഓപ്പറേഷൻ പരാക്രമിനിടെ ജീവൻ നഷ്ടപ്പെട്ട സുബേദാർ രമേശ് ഖണ്ഡപ്പയുടെ മകൾ പ്രിയങ്ക പാട്ടീൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.വിവാഹിതയാണെന്ന് കാണിച്ച് സൈനിക് വെൽഫയർ ബോർഡ് ആശ്രിത കാർഡ് നിഷേധിച്ചതിനെ തുടർന്നാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്.
 
അച്ഛൻ മരിക്കുമ്പോൾ 10 വയസായിരുന്നു പ്രിയങ്കയ്ക്ക് പ്രായം. 2020ൽ കർണാടകയിലെ സർക്കാർ കോളേജുകളിലെ അസിസ്റ്റൻ്റ് പ്രഫസർ നിയമനത്തിൽ സംവരണം ലഭിക്കാൻ ആശ്രിത കാർഡ് ഉപയോഗിക്കാൻ പ്രിയങ്ക തീരുമാനിച്ചു. എന്നാൽ വിവാഹിതയാണെന്ന കാരണത്താൽ ഇത് നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രിയങ്ക പരാതി നൽകിയത്.

സൈനിക വെൽഫെയർ ബോർഡിൻ്റെ തീരുമാനം സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14ആം അനുച്ഛേദത്തിൻ്റെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. പതിറ്റാണ്ടുകൾ മുൻപുള്ള മാതൃകയുടെ പേരിൽ വിവാഹിതകളെ മാറ്റി നിർത്തുന്നത് സ്ത്രീകളുടെ മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍