ക്രഷിക്കായി നിലമുഴുതാന്‍ കാളകളില്ല, പെണ്‍‌മക്കളെ ഉപയോഗിച്ച് കര്‍ഷകന്‍ നിലമുഴുന്നു!

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (08:43 IST)
കര്‍ഷകരുടെ ജീവിതം വളാരെ ദയനീയമാണെന്ന് കാട്ടിത്തരുന്ന വാര്‍ത്തയാണ് മധ്യപ്രദേശില്‍ നിന്നും വരുന്നത്. കര്‍ഷകരുടെ വന്‍ പ്രക്ഷോഭം കാര്‍ഷിക മേഖലയെ മാത്രമല്ല, അവരുടെ ജീവിതത്തേയും ബാധിക്കുന്നത് കഴിഞ്ഞ ആഴ്ചകളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധമൂലം കാളയെ വാങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കൃഷിക്കായി സ്വന്തം പെണ്‍‌മക്കളെ ഉപയോഗിച്ച് നിലമുഴുന്ന കര്‍ഷകന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
കൃഷിയിടമുഴുന്നതിനായി കാളകളെ വാങ്ങാന്‍ പണമില്ലാത്തതുമൂലം സെഹോറിലെ ബസന്ത്പുര്‍ പാന്‍ഗ്രി ഗ്രാമത്തിലെ കര്‍ഷകനായ സര്‍ദാര്‍ കാഹ്ലയാണ് മക്കളായ രാധിക (14), കുന്തി (11) എന്നിവരെ ഉപയോഗിച്ച് നിലമുഴുതത്. വാര്‍ത്താ ഏജന്‍സിയാണ് ചിത്രം പുറത്തുവിട്ടത്. ദ്രശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
 
കാര്‍ഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളര്‍ത്തുന്നതിനോ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് സര്‍ദാര്‍ കാഹ്ല പറയുന്നു. ദാരിദ്ര്യം മൂലമാണ് രണ്ട് കുട്ടികളുടെയും പഠനം നിര്‍ത്തേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
 
വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സര്‍ദാര്‍ കാഹ്ലയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുകയാണ്.
Next Article