എന്തുകൊണ്ട് ആത്മഹത്യയാക്കി മാറ്റാൻ ശ്രമം നടന്നു, എന്തേ കേസെടുത്തില്ല: ബംഗാൾ സർക്കാരിനെ നിർത്തിപൊരിച്ച് സുപ്രീം കോടതി

അഭിറാം മനോഹർ

ചൊവ്വ, 20 ഓഗസ്റ്റ് 2024 (15:49 IST)
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച്ച് സുപ്രീംകോടതി. സംഭവത്തെ ഭയാനകമെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ഇത് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുടെ സുരക്ഷയുടെ പ്രശ്‌നമാണെന്ന് ചൂണ്ടികാട്ടി.
 
സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ പോകാനാകുന്നില്ലെങ്കില്‍ അവ സുരക്ഷിതമല്ലെങ്കില്‍ അവര്‍ക്ക് തുല്യത നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റ്‌സ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തില്‍ കേസെടുക്കുന്നതില്‍ കാലതാമസം വരുത്തിയ ബംഗാള്‍ സര്‍ക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. പുലര്‍ച്ചെയാണ് ക്രൂരകൃത്യം നടന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സംഭവത്തെ ആത്മഹത്യയാക്കാന്‍ ശ്രമിച്ചു.
 
പ്രിന്‍സിപ്പലിന്റെ പെരുമാറ്റം പരിശോധിക്കെ എങ്ങനെയാണ് മറ്റൊരു മെഡിക്കല്‍ കോളേജിലേക്ക് അദ്ദേഹത്തെ നിറ്റമിചതെന്നും ബംഗാള്‍ സര്‍ക്കാര്‍ അധികാരം പ്രതിഷേധക്കാര്‍ക്ക് മുകളില്‍ അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു. എങ്ങനെയാണ് ജനക്കൂട്ടം ആശുപത്രിയിലെത്തിയതെന്നും കോടതി ചോദിച്ചു.
 
 അതേസമയം ബംഗാളില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നും കൊല്‍ക്കത്ത പോലീസിന്റെ മൗനാനുമതിയോടെയാണ് ആള്‍ക്കൂട്ടം ആശുപത്രിയില്‍ പ്രവേശിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഈ മാസം 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. 
 
ഡ്യൂട്ടി സമയത്തായിരുന്നു കൊലപാതകം. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വനിതാ ഡോക്ടര്‍ ലൈംഗികമായി ക്രൂരമായ പീഡനം ഏറ്റുവാങ്ങിയതായി വ്യക്തമായിരുന്നു. ഒരു പ്രതിയെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍