ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്‌റ്റനെതിരെ ലൈംഗികാരോപണം; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി

ബുധന്‍, 3 ഫെബ്രുവരി 2016 (09:33 IST)
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്‌റ്റന്‍ സര്‍ദാര്‍ സിംഗിനെതിരെ ലൈംഗികാരോപണവുമായി രാജ്യന്തര വനിതാ ഹോക്കി താരം രംഗത്ത്. സിംഗുമായി വളരെക്കാലമായി തന്നെ അടുപ്പമുള്ള  ഇന്ത്യൻ വംശജയായ ബ്രിട്ടീഷുകാരി വനിതയാണ് പരാതി നൽകിയത്. സിംഗ് വിവാഹവാഗ്ദാനം നൽകി വര്‍ഷങ്ങളായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഇവര്‍ ലുധിയാന പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിക്ക് പുറമെ സിംഗ് തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ ലുധിയാന പൊലീസ് കമ്മിഷണർ അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.

2012 മുതൽ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സർദാർ സിംഗ്. ഹരിയാനയിൽ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്. ലണ്ടൻ ഒളിംപിക്സിന്റെ സമയത്ത് യുകെയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ സിംഗ് ഇതിൽനിന്ന് പിന്മാറിയെന്നും യുവതി പറയുന്നു. സിംഗ് താമസിക്കുന്ന സിർസാ ഗ്രാമത്തിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. അവിടെ വച്ച്, അവരുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും പറയുന്നു.

പല അവസരങ്ങളിലും സിങ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. താൻ ഡിസിപിയാണ്. നീയൊരു വിദേശിയും. നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും സിംഗ് പറഞ്ഞിരുന്നുതായി യുവതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക