പാകിസ്ഥാന് ഇനി എവിടെ എങ്കിലും പോയൊളിക്കാം; മസൂദ് അസഹ്‌റിനെ ആഗോളഭീകരനാക്കിയ നടപടി സ്വാഗതം ചെയ്‌ത് ഇന്ത്യ

വ്യാഴം, 2 മെയ് 2019 (18:40 IST)
ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്‌ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ നടപടി സ്വാഗതാർഹമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവിഷ് കുമാർ.

രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്‌ചയില്ല. യുഎന്നിന്‍റേത് ഇന്ത്യക്ക് ഗുണകരമായ തീരുമാനമാണ്. പാകിസ്ഥാന്റേത്  ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ്. മസൂദിനെ പോലുള്ളവരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് പാകിസ്ഥാന് നയതന്ത്ര തലത്തിൽ വലിയ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎന്‍ നടപടി പാകിസ്ഥാന് അംഗീകരിക്കാനൊ എതിര്‍ക്കാനോ സാധിക്കില്ല. ഏതെങ്കിലും കുഴിയില്‍ പോയൊളിക്കുക എന്നതുമാത്രമാണ് അവരുടെ മുന്നിലുള്ള ഏക ഉപായം. ഇനി ചില കാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പാകിസ്ഥാന്‍ ഉറപ്പുവരുത്തേണ്ടി വരും.

അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുക, ധനാഗമന മാര്‍ഗങ്ങള്‍ തടയുക, യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക, ആയുധങ്ങള്‍ വാങ്ങാനോ കൈവശം വയ്ക്കാനോ, വിതരണം ചെയ്യാനോ അനുവദിക്കാതിരിക്കുക തുടങ്ങിയവയാണ് അവയെന്നും രവിഷ് കുമാർ പറഞ്ഞു.

ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നത്. യുഎന്നിന്‍റെ പ്രഖ്യാപനത്തിന് പുൽവാമ ഭീകരാക്രമണം കാരണമായി. മസൂദ് അസ്‌ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ ഇത്രകാലമുയര്‍ത്തിയിരുന്ന എതിര്‍പ്പ് പിന്‍വലിക്കാനുള്ള കാരണം ചൈന വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍