ഒന്നിനു പുറകെ ഒന്നായി രാജ്യം ദുരിതങ്ങൾ നേരിടുന്നതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയദോഷമാണെന്ന് ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് അറിയിച്ചു. പ്രശ്നങ്ങൾ ഓരോന്നായി ഉടലെടുക്കുന്ന സാഹചര്യത്തിലാണ് മോദിയെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി ലാലു പ്രസാദ് രംഗത്തെത്തിയിരിക്കുന്നത്.
ശകുനം പിടിച്ച സമയത്തായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയതെന്നും ലാലു മാധ്യമങ്ങളോട് വ്യക്തമാക്കി. വേനൽ ചൂട് അധികമാകുന്ന സാഹചര്യത്തിൽ നിലനിൽപ്പിനായി ജനങ്ങൾ അഞ്ചും ആറും കിണറുകളാണ് കുഴിക്കുന്നത്. എവിടേയും ഒരു തുള്ളി വെള്ളം പോലും ലഭിക്കാനില്ല. ഈ സാഹചര്യത്തിൽ കുടിവെള്ളം എത്തിക്കുക അല്ലെങ്കിൽ കിണർ കുഴിക്കാനുള്ള സഹായം ചെയ്തു നൽകുക എന്നീ സഹായം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും ലാലു മാധ്യമങ്ങളോട് പറഞ്ഞു.
മോദിയുടെ ആദർശ ഗ്രാമം യോജന പദ്ധതി എന്തായി? പരിപ്പിന്റെ കുത്തനെയുള്ള വില കുറയ്ക്കുന്നതിൽ സർക്കാർ എന്തു നടപടി സ്വീകരിച്ചു? എന്നും ലാലു ചോദിക്കുകയുണ്ടായി. അതേസമയം ദുരന്തങ്ങളുടെ കാരണം മോദിയുടെ കാലദോഷമാണെന്ന് പറഞ്ഞെങ്കിലും ദുരന്തങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാനോ എണ്ണിപറയാനോ ലാലു തയ്യാറായില്ല.