ഗുജറാത്ത് പോരാട്ടം ഫോട്ടോഫിനിഷിലേക്ക് ?; ഹിമാചലിൽ ബിജെപി അധികാരത്തിലേക്ക്

തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (09:45 IST)
രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ലീഡ് നില മാറിമറിയുന്ന ഗുജറാത്തില്‍ ആർക്കും ഭരണം പിടിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒരു ഘട്ടത്തിൽ ബിജെപി കേവലഭൂരിപക്ഷത്തിനു വേണ്ട 92 സീറ്റുകളിൽ ലീഡ് നേടിയെങ്കിലും പിന്നീട് പിന്നോക്കം പോകുന്ന സ്ഥിതിയാണുണ്ടായത്. അതുപോലെ ഒരു ഘട്ടത്തിൽ കോൺഗ്രസ് ലീഡ് നേടി മുന്നിലെത്തിയെങ്കിലും അവർക്കും മുൻതൂക്കം നിലനിർത്താന്‍ സാധിച്ചില്ല. 
 
അവസാനം ലഭ്യമാകുന്ന ഫല  സൂചികകളില്‍ ബിജെപി വീണ്ടും കേവലഭൂരിപക്ഷം കടന്ന് മുന്നേറുകയാണ്. അതേസമയം, ഹിമാചൽ പ്രദേശിൽ ബിജെപി ആരംഭം മുതലേ ലീ‍ഡ് നിലനിര്‍ത്തിക്കൊണ്ടിരിക്കുകയണ്. ഇവിടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.
 
2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലത്തെ ഏറെ ആകാംഷയോടെയാണ് ബിജെപിയും കോൺഗ്രസും ഉറ്റുനോക്കുന്നത്. എക്സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കിൽ ഗുജറാത്തിലെ വിജയം ബി ജെ പിക്ക് ഒപ്പം തന്നെ നിൽക്കും. വോട്ടെടുപ്പിന് തൊട്ടു പിന്നാലെ തന്നെ പുറത്തുവന്ന എക്‌സിറ്റ്‌പോളുകള്‍ ഗുജറാത്തിലും ഹിമാചലിലും ബിജെപിക്ക് കൂടുതല്‍ സാധ്യത കാണുന്നു.
 
ഗുജറാത്തിൽ വീണ്ടും മോദി തരംഗം ഉണ്ടാകുമെന്നാണ് ബിജെപി കാണുന്നത്. പുതിയ പ്രസിഡന്റായി നിയോഗിതനായ ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആദ്യ പരീക്ഷണം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍