ഐപിസിയും സിആർപിസിയും ഇനിയില്ല, രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി, ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ

അഭിറാം മനോഹർ

തിങ്കള്‍, 1 ജൂലൈ 2024 (12:11 IST)
രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കമലാ പോലീസാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റഷന്റെ ഫൂട്ട് ഓവര്‍ ബ്രിഡ്ജിനടിയില്‍ തടസ്സം സൃഷ്ടിച്ചതിന് തെരുവ് കച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരമുള്ള എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
 
164 വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമം(ഐപിസി) അടക്കമുള്ള മൂന്ന് നിയമങ്ങളാണ് ചരിത്രമായത്. ഐപിസി എന്നതിന് പകരം ഭാരതീയ ന്യായ് സംഹിത(ബിഎന്‍എസ്)യും സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത(ബിഎന്‍എസ്എസ്)യും ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും(ബിഎസ്എ)യും നിലവില്‍ വന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഡിസംബര്‍ 25നാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.
 
 കാലത്തിന്റെ മാറ്റം കണക്കിലെടുത്ത് പുതിയ ശിക്ഷകള്‍ ഭാരതീയ ന്യായ് സംഹിതയില്‍ എഴുതിചേര്‍ത്തിട്ടുണ്ട്. മൊബൈല്‍ പിടിച്ചുപറിക്കുന്നതും വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്നതും നിയമം മൂലം ഇനി കുറ്റകരമാണ്. പോലീസ് കസ്റ്റഡി പരമാവധി 15 ദിവസമെന്നത് 90 ദിവസമായി മാറ്റിയിട്ടുണ്ട്. ഇന്ത്യയുടെ ഐക്യം,അഖണ്ഡത,പരമാധികാരം എന്നിവരെ വെല്ലുവിളിക്കുന്നതും, വസ്തുവകകള്‍ തകര്‍ക്കല്‍,പൊതുസേവകരെ വധിക്കല്‍ എന്നിവയും ഭീകരപ്രവര്‍ത്തനങ്ങളായി കണക്കാക്കും. കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടുകയും പരോള്‍ ഇല്ലാത്ത തടവ്, വധശിക്ഷ എന്നിവയാണ് ശിക്ഷ.
 
 പീഡനകേസുകളില്‍ ശിഖ 10 വര്‍ഷത്തില്‍ കുറയാതെ കഠിനതടവ് നടപ്പിലാക്കും. വിവാഹം,തൊഴില്‍ വാഗ്ദാനം സ്ഥാനക്കയറ്റം എന്നിവയുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് കുറ്റകരമാണ്. ആള്‍ക്കൂട്ട കൊലപാതകശിക്ഷയ്ക്കുള്ള കുറഞ്ഞ ശിക്ഷ വര്‍ധിപ്പിച്ചു.എഴുത്തിലൂടെയോ സംസാരത്തിലൂടെയോ ആംഗ്യത്തിലൂടെയോ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ ഉള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍