പ്രസവ ശസ്ത്രക്രിയയ്ക്കിടെ തമ്മിലടിച്ച് ഡോക്ടര്‍മാർ; നവജാതശിശുവിന് ദാരുണാന്ത്യം

ബുധന്‍, 30 ഓഗസ്റ്റ് 2017 (14:12 IST)
പ്രസവ ശസ്ത്രക്രിയ നടക്കുന്നതിനിടെ ഓപ്പറേഷന്‍ തിയറ്ററില്‍ ഡോക്ടര്‍മാരുടെ തമ്മില്‍ത്തല്ല്. രാജസ്ഥാനിലെ ജോധ്പുരിലെ ഉമൈദ് ആശുപത്രിയിലാണ് സംഭവം. സ്ഥലകാല ബോധമില്ലാതെ ഡോക്ടർമാർ വഴക്കിടുന്നതിനിടെ, ഗുരുതരാവസ്ഥയിലായിരുന്ന നവജാതശിശു മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇതിന് ഉത്തരവാദികളായ രണ്ടു ഡോക്ടർമാരെ അന്വേഷണ വിധേയമായി സസ്പെൻ‍ഡ് ചെയ്യുകയും ചെയ്തു.  
 
അതീവ ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായാണ് ഉമൈദ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെയാണ് ഗൈനക്കോളജിയിലെ സീനിയർ ഡോക്ടറായ അശോക് നാനിവാളും അനസ്തീഷിയ നൽകാനെത്തിയ ഡോക്ടർ മധുര ലാൽ തക്കും തമ്മിലായിരുന്നു തര്‍ക്കം നടന്നത്. 
 
യുവതിയുടെ ഭക്ഷണകാര്യത്തെപ്പറ്റിയുള്ള ചോദ്യമാണ് രണ്ട് ഡോക്ടർമാരും തമ്മിലുള്ള വഴക്കിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍. ഗർഭസ്ഥയിലുള്ള ശിശുവിന്റെ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്നായിരുന്നു യുവതിയെ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചത്.
 
ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തിരുന്നെങ്കിലും ഡോക്ടർമാരുടെ അലംഭാവം മൂലം രക്ഷിക്കാന്‍ കഴിഞ്നില്ല. അതേസമയം, ഡോക്ടര്‍മാരുടെ വഴക്കാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് ആശുപത്രി സൂപ്രണ്ടന്റ് രഞ്ജന ദേശായി പറഞ്ഞു. ശ്വാസം ലഭിക്കാതിരുന്നതാണു മരണ കാരണമെന്നും സൂപ്രണ്ടന്റ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍