മുംബൈയിലെ കനത്ത മഴയില്‍ അഞ്ചു മരണം; അടിയന്തരഘട്ടങ്ങളിലല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ബുധന്‍, 30 ഓഗസ്റ്റ് 2017 (10:20 IST)
നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുംബൈ, താനെ എന്നിവിടങ്ങളിലായാണ് അ‍ഞ്ച് പേര്‍ മരിച്ചത്. മഴ കുറയാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വീടിന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കി. ശനിയാഴ്ച തുടങ്ങിയ മഴയ്ക്ക് യാതൊരു മാറ്റവുമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പൊലീസും കാലാസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 
 
കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കിടെ നാല് ഇഞ്ച് മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നു. എന്തെങ്കിലും അടിയന്തര ആവശ്യത്തിനല്ലാതെ ആരോടും പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിരിക്കുകയാണ്. 
 
റെയില്‍വേ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയതോടെ പശ്ചിമ റെയില്‍‌വേ ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.  കഴിഞ്ഞ 12 മണിക്കൂറിനിടെ ലഭിച്ചത് റെക്കോര്‍ഡ് മഴയാണെന്ന് കാലാവസ്ഥാനിരീക്ഷകര്‍‍. 2005 ജൂലൈയ്ക്ക് ശേഷം മുംബൈയില്‍ ലഭിച്ചിട്ടുള്ള ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുള്ളതെന്നാണ് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കുന്നത്. ശക്തമായ കാറ്റും നഗരത്തില്‍ പലയിടങ്ങളിലായി അനുഭവുപ്പെടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍