പിണറായിയും മമതയും ഒന്നിച്ചു; മോദിക്ക് ശക്തമായ താക്കീത് നല്‍കി വാര്‍ത്താസമ്മേളനം

ശനി, 16 ജൂണ്‍ 2018 (22:22 IST)
ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നാല് കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാര്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് കേജ്‌രി‌വാളിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
 
ലെഫ്‌റ്റനന്‍റ് ഗവര്‍ണറെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ആദ്യം കത്തുനല്‍കിയിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചു. പിന്നീട് കേജ്‌രിവാളിന്‍റെ വസതിയില്‍ നാല് മുഖ്യമന്ത്രിമാരും സംയുക്തമായി വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നു. 
 
ഫെഡറല്‍ സംവിധാനത്തെയും ഡല്‍ഹി സര്‍ക്കാരിനെയും തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചു. സമരത്തില്‍ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി ഇടപെടണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. മറ്റ് മുഖ്യമന്ത്രിമാരെ തടയാനുള്ള ഗവര്‍ണറുടെ നീക്കത്തിനുപിന്നില്‍ പ്രധാനമന്ത്രിയാണെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കി. രാജ്യത്ത് അടിയന്തരാവസ്ഥയാണോ നിലനില്‍ക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയ ചോദിച്ചു.
 
ഇതൊരു വലിയ രാഷ്ട്രീയ നീക്കമായാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒരു തെരഞ്ഞെടുപ്പ് വര്‍ഷമാണ് വരാനിരിക്കുന്നത്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് പ്രതിപക്ഷത്തെ നാല് മുഖ്യമന്ത്രിമാര്‍ ഒന്നിച്ചുചേര്‍ന്ന് പ്രതിഷേധിക്കുന്നത് ഏറെ കരുതലോടെയാണ് കോണ്‍ഗ്രസും ബി ജെ പിയും വീക്ഷിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും സി പി എമ്മും പോലെ ബദ്ധവൈരികളായ രണ്ട് പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാര്‍ യോജിച്ചുനീങ്ങുന്നു എന്ന പ്രത്യേകതയും ഈ പ്രതിഷേധത്തിനുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍