ദേശീയഗാനത്തെ അവഹേളിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? എങ്കിൽ, നിങ്ങളെ കണക്കിന് തല്ലാൻ ഞങ്ങൾക്കും ധൈര്യമുണ്ട്!

തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (15:10 IST)
സിനിമാ തീയേറ്ററിൽ ദേശീയഗാനം ആലപിക്കണമെന്നും ദേശീയ പതാക പ്രദർശിപ്പിക്കണമെന്നുമുള്ള സുപ്രിംകോടതിയുടെ വിധിയെ ചൊല്ലിയുള്ള അനുകൂല - പ്രതികൂല വാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ചെന്നൈയിലെ ഒരു തീയേറ്ററിൽ ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേൽക്കാത്തതിൽ പ്രതിഷേധിച്ച് മൂന്ന് പേർ സമീപത്തുണ്ടായിരുന്നവരുടെ ആക്രമണത്തിന് ഇരയായി.
 
ചെന്നൈ അശോക നഗറിലെ കാശി തീയേറ്ററിലാണ് സംഭവം. രാവിലത്തെ 11.30 ന് തുടങ്ങിയ ഷോയ്ക്കിടെ ദേശീയഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേറ്റ് നിന്നില്ല എന്ന് പറഞ്ഞ് വിജി എന്ന സിനിമ നിരൂപകന് നേരെയാണ് ആക്രമണം ഉണ്ടായത്. വിജിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീകളെയും മറ്റുള്ളവർ വെറുതെ വിട്ടില്ല. വിജയകുമാർ എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേർ ചേർന്നാണ് വിജിയേയും കൂടെയുണ്ടായിരുന്ന ശബരിത, ശ്രീല എന്നിവരെ ആക്രമിച്ചത്.
 
സിനിമ കാണാൻ എത്തിയവർ എല്ലാവരും ദേശീയഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേറ്റെങ്കിലും മൂന്ന് പേർ എഴുന്നേൽക്കാതെ ഇരുന്നപ്പോൾ ബാക്കിയുള്ളവരെ ഇത് പ്രകോപിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് ഇരു ടീമും തമ്മിൽ വാക്തർക്കത്തിൽ ഏർപ്പെടുകയും അത് മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. മുപ്പതോളം പേർ ചേർന്നാണ് തങ്ങളെ മർദ്ദിച്ചതെന്ന് ആക്രമണത്തിന് ഇരയായവർ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക