താരങ്ങള്‍ക്ക് എന്തും സംഭവിക്കാം, ഞങ്ങള്‍ ഒന്നിനും ഉത്തരവാദിയല്ല; ഐപിഎല്‍ വേദി യുദ്ധക്കളമാകുമോ ? - മുന്നറിയിപ്പുമായി തമിഴ്‌ സംഘടനകള്‍

തിങ്കള്‍, 9 ഏപ്രില്‍ 2018 (17:32 IST)
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരവെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ആദ്യ ഹോം മൽസരം തടസപ്പെടാന്‍ സാധ്യത.

കാവേരി വിഷയത്തില്‍ സംസ്ഥാനത്തെ യുവാക്കൾ ക്ഷുഭിതരാണ്. മത്സരം നടന്നാല്‍ വൻ പ്രതിഷേധമുണ്ടാകും. താരങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ ഉത്തരവാദിയായിരിക്കില്ലെന്നും തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവ് വേൽമരുകുൻ വ്യക്തമാക്കി.

തമിഴന്റെ വികാരം ചെന്നൈ ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി മനസിലാക്കണമെന്ന് നടന്‍ ചിമ്പു ഇന്ന് പറഞ്ഞിരുന്നു. “ തമിഴ് അത് അനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കണം. കാവേരി വിഷയത്തില്‍ തമിഴ്‌നാട് നടത്തുന്ന പ്രതിഷേധം ദേശീയ ശ്രദ്ധ നേടണമെങ്കില്‍ തമിഴകം ഒറ്റക്കെട്ടായി അണിനിരക്കും” - എന്നും ചിമ്പു വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കാവേരി വിഷയത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും ഉണ്ടാകണമെന്ന് രജനികാന്ത് പറഞ്ഞിരുന്നു. ഞായറാഴ്‌ച വള്ളുവര്‍ക്കോട്ടത്ത് സിനിമാ താരങ്ങള്‍ പ്രതിഷേധ കൂട്ടയ്‌മ സംഘടിപ്പിച്ചിരുന്നു. ഡിഎംകെ വർക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിൻ, തമിഴ്നാട്ടിലെ സ്വതന്ത്ര എംഎൽഎ ടിടിവി ദിനകരൻ തുടങ്ങിയവരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം, ചെന്നൈയിലെ മത്സരങ്ങളുടെ വേദി കാവേരി നദീജല പ്രശ്നത്തിന്റെ പേരിൽ മാറ്റില്ലെന്നു ഐപിഎൽ ചെയര്‍മാൻ രാജിവ് ശുക്ല വ്യക്തമാക്കി. മത്സരങ്ങൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും. സ്റ്റേഡിയത്തിൽ ആവശ്യത്തിനു സുരക്ഷ ഏർപ്പെടുത്തും. ഐഎപിഎല്ലിനെ രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും രാജിവ് ശുക്ല ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍