എട്ട് വർഷം മുമ്പ് നടത്തിയ സമരം; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്‍റ്

വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (09:21 IST)
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്‍റ്. എട്ട് വര്‍ഷം മുന്‍പ് നടത്തിയ ഒരു സമരത്തിന്‍റെ പേരിൽ  മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇപ്പോൾ വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. 
 
നായിഡു ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയാണ് കേസ്. നിലവിലെ ആന്ധ്രാ ജലവിഭവവകുപ്പ് മന്ത്രി ദേവിനേനി ഉമേശ്വരറാവു, സാമൂഹികക്ഷേമവകുപ്പ് മന്ത്രി എന്‍ ആനന്ദ് ബാബു, ടിആര്‍എസ് നേതാവ് ജി. കമല്‍കര്‍ എന്നിവരും കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 
 
2010-ല്‍ ഗോദാവരി നദിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതി അനധികൃതമാണെന്നാരോപിച്ച് നടത്തിയ സമരത്തിനാണ് വാറന്റ്. പതിനഞ്ച് പേരെയും അറസ്റ്റ് ചെയ്ത് സെപ്‌തംബര്‍ 21നകം ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍