നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച മുൻകാല നടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു

തിങ്കള്‍, 29 മെയ് 2017 (21:01 IST)
നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച മുൻകാല നടി ഗീത കപൂറിനെ മക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആരോരുമില്ലാത്ത അവസ്ഥയില്‍ നടിയുള്ളത്.

ഏപ്രില്‍ 21നാണ് കടുത്ത രക്തസമ്മര്‍ദ്ദം മൂലം ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം മകന്‍ കൂടെ ഉണ്ടായിരുന്നുവെങ്കിലും രോഗം ഭേദമായശേഷം ആശുപത്രിയില്‍ നിന്ന് കടന്നു കളയുകയായിരുന്നു.

ഡിസ്‌ചാര്‍ജ് ചെയ്യേണ്ട ദിവസം എടിഎമ്മില്‍ നിന്ന് പണം എടുത്തിട്ട് വരാമെന്നും പറഞ്ഞ് ആശുപത്രിയില്‍ നിന്ന് പുറത്തേക്കു പോയ മകന്‍ അപ്രത്യക്ഷമാകുകയായിരുന്നു.

മറ്റു മക്കളുമായും ബന്ധുക്കളുമായും ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടുവെങ്കിലും ആരും ഗീതയെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ആശുപത്രി ബിൽ ഒന്നര ലക്ഷം രൂപയായതിനാലാണ് ആരും എത്താതിരുന്നത്.

ഗീതയെ കള്ളം പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി.

മകന്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് ഗീത ഇപ്പോള്‍ വ്യക്തമാക്കിയത്. മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും കൊടുത്തിരുന്നില്ല. ആഴ്ചയില്‍ ഒരു ദിവസമേ ഭക്ഷണം തരാറുണ്ടായിരുന്നൊള്ളൂ എന്നും വൃദ്ധസദനത്തില്‍ പോകാന്‍ വിസമ്മതിച്ചതു കൊണ്ടാണ് തന്നെ ആശുപത്രിയിലാക്കിയതെന്നും ഗീത വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക