ഹിസ്ബുൾ ഭീകരന്‍ സബ്സർ ഭട്ടിന്റെ വധം: പലയിടങ്ങളിലും സംഘർഷം, ശ്രീനഗറിലെ ഏഴു പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ

ഞായര്‍, 28 മെയ് 2017 (09:09 IST)
ശ്രീനഗറിലെ ഏഴു പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പുൽവാമയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിനിടെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ സബ്സർ ഭട്ടിനെ വധിച്ചതിനു പിന്നാലെയാണ് ഖ്യാനർ, ഖർഖുണ്ട്, മഹാരാജ് ഗുഞ്ച്, മൈസുമ, നൗഹാട്ട, റൈനാവരി, സഫാകടൽ എന്നിവിടങ്ങളില്‍ കർഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച അടഞ്ഞു കിടക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. 
 
ഹിസ്ബുൾ ഭീകരൻ സബ്സർ ഭട്ട് കൊല്ലപ്പെട്ടതിനു പിന്നാലെ ദക്ഷിണ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ വൻപ്രതിഷേധമാണ് നറ്റന്നുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും പ്രതിഷേധക്കാർ സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിഞ്ഞു. ഒരു മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥനും 19 യുവാക്കൾക്കും കല്ലേറിൽ പരുക്കേറ്റു. പ്രതിഷേധക്കാർ സംഘടിക്കുന്നത് ഒഴിവാക്കാൻ പല മേഖലയിലും ഇന്റർനെറ്റ് റദ്ദാക്കി. പലയിടത്തും വിഘടനവാദികൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക