ജയലളിതയുടെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം; ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ

തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (01:06 IST)
ഹൃദയാഘാതംമൂലം ആരോഗ്യ നില വീണ്ടും ഗുരുതരമായ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നു. അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയയെ പരിശോധിക്കാൻ ഡൽഹി എയിംസിൽ നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ എത്തി. 
 
ജയലളിതയെ ചെന്നൈയിലെത്തി പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ റിച്ചാർഡ് ബെയ്‍ലിയുമയി ആശുപത്രി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചാണ് ഇപ്പോൾ ചികിൽസ നടത്തുന്നതെന്നാണ് വിവരം. ജയയുടെ ആരോഗ്യനില മെച്ചപ്പെടാൻ എല്ലാവരും പ്രാർഥിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർഥിച്ചു.
 
ജയലളിതയുടെ ആരോഗ്യവിവരത്തിൽ ആശങ്ക ശക്തമായ സാഹചര്യത്തിലണ് ജനങ്ങളും പ്രവർത്തകരും ആപ്പോളോ ആശുപത്രിക്ക് മുന്നിലേക്ക് 
ഒഴുകുകയാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.
 
സാഹചര്യം കൈവിട്ടു പോയേക്കാം എന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചെന്നൈയിൽ നിയോഗിക്കും. രാവിലെ ഏഴുമണിയോടെ എല്ലാ പൊലീസ് ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ഡി ജി പി നിർദേശം നൽകി. തമിഴ്നാട് അതിർത്തികളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളോടും കര്‍ണാടക പൊലീസിനോടും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കി. തമിഴ്‌നാട് ആവശ്യപ്പെടുന്ന ഏത് സഹായവും നൽകാൻ തയാറാണെന്ന് കേന്ദ്രവും വ്യക്തമാക്കി കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക