കുത്തക സീറ്റെന്ന ആക്ഷേപം അവസാനിപ്പിക്കണം; അമേത്തിയിലും റായ് ബറേലിയിലും കുടുംബക്കാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ രാഹുല്‍

WEBDUNIA

ബുധന്‍, 1 മെയ് 2024 (15:26 IST)
Priyanka Gandhi and Rahul gandhi

ഉത്തര്‍പ്രദേശിലെ അമേത്തി, റായ് ബറേലി മണ്ഡലങ്ങളില്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കേണ്ടെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി. അമേത്തിയില്‍ രാഹുലും റായ് ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അമേത്തിയില്‍ മത്സരിക്കാന്‍ രാഹുല്‍ സന്നദ്ധനല്ലെന്ന് അറിയിച്ചതോടെ എഐസിസി നേതൃത്വം വെട്ടിലായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധിയും തീരുമാനിച്ചു. 
 
രാഹുലിനും പ്രിയങ്കയ്ക്കും വേണ്ടിയാണ് അമേത്തി, റായ് ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇത്ര നീട്ടിയത്. മേയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. റായ് ബറേലിയില്‍ പ്രിയങ്കയ്ക്ക് പകരം മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെങ്കിലും അമേത്തിയില്‍ രാഹുല്‍ ഇല്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നാണ് എഐസിസി നേതൃത്വം കരുതുന്നത്. 
 
കേരളത്തിലെ വയനാട്ടില്‍ നിന്ന് രാഹുല്‍ ജനവിധി തേടിയിരുന്നു. അതോടൊപ്പം അമേത്തിയിലും മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ അമേത്തിയില്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുലിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേത്തിയിലും റായ് ബറേലിയിലും നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ആരും മത്സരിക്കേണ്ട എന്ന കടുത്ത തീരുമാനത്തിലാണ് രാഹുല്‍ ഇപ്പോള്‍. അമേത്തിയും റായ് ബറേലിയും നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റാണെന്ന് ബിജെപി പലവട്ടം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇത് മറികടക്കാനാണ് രാഹുല്‍ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍