പത്തനംതിട്ടയില്‍ അരലക്ഷത്തോളം ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ സാധ്യതയെന്ന് എല്‍ഡിഎഫ്; അട്ടിമറി സാധ്യത തള്ളാതെ കോണ്‍ഗ്രസ് ക്യാംപുകള്‍

WEBDUNIA

ബുധന്‍, 1 മെയ് 2024 (15:13 IST)
പത്തനംതിട്ടയില്‍ അരലക്ഷത്തോളം വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് ജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. മണ്ഡലം രൂപീകരിച്ച ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും പത്തനംതിട്ടയില്‍ യുഡിഎഫിനൊപ്പമായിരുന്നു വിജയം. സിറ്റിങ് എംപിയും ഇത്തവണത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ആന്റോ ആന്റണിയാണ് കഴിഞ്ഞ മൂന്ന് തവണയും ജയിച്ചത്. ഇത്തവണ ആന്റോയ്ക്ക് അടിതെറ്റുമെന്നാണ് കോണ്‍ഗ്രസ് ക്യാംപുകളും വോട്ടെടുപ്പിനു ശേഷം വിലയിരുത്തിയത്. 
 
എല്‍ഡിഎഫ് ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാകും പത്തനംതിട്ടയെന്ന് വോട്ടെടുപ്പിനു മുന്‍പ് സിപിഎം നേതൃത്വം പറഞ്ഞിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിലാണ് വോട്ടെടുപ്പിനു ശേഷമുള്ള വിലയിരുത്തലുകള്‍. യുഡിഎഫിലേക്ക് പോയിരുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായക ക്രിസ്ത്യന്‍ വോട്ടുകള്‍ അടക്കം ഇത്തവണ തോമസ് ഐസക്കിനു ലഭിച്ചിട്ടുണ്ടെന്ന് സിപിഎം വിലയിരുത്തുന്നു. 
 
ശക്തമായ യുഡിഎഫ് തരംഗമുണ്ടായ 2019 ലെ തിരഞ്ഞെടുപ്പില്‍ 44,243 വോട്ടുകള്‍ക്കാണ് ആന്റോ ആന്റണി ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വീണാ ജോര്‍ജ് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണ നാല് ലക്ഷത്തോളം വോട്ടുകള്‍ നേടിയാകും തോമസ് ഐസക് വിജയിക്കുകയെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. പത്തനംതിട്ടയ്ക്കു പുറമേ തൃശൂര്‍, ആലത്തൂര്‍, ചാലക്കുടി, കണ്ണൂര്‍, ആറ്റിങ്ങല്‍ സീറ്റുകളിലും ജയം നൂറ് ശതമാനം ഉറപ്പാണെന്ന് സിപിഎം വിലയിരുത്തുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍