തൃശൂർ ജില്ലയിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൂരം വീക്ഷിക്കാനെത്തുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ജില്ലാകളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഉയർന്ന ചൂട്, സൂര്യാഘാതം, നിർജ്ജലീകരണം പോലെയുള്ള അപകടങ്ങൾ പ്രതിരോധിക്കാൻ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ശരീരത്തിൽ ജലനഷ്ടം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഇതു സംബന്ധിച്ച ബോധവത്കരണം നൽകണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ യോഗത്തെ അറിയിച്ചു. അത്യാഹിത സാഹചര്യങ്ങളുണ്ടായാൽ പ്രഥമശുശ്രൂഷ നൽകാനും ആംബുലൻസ് സേവനം തടസമില്ലാതെ നടത്താനും ആരോഗ്യവകുപ്പും പോലീസും നടപടി സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പൂരം ആസ്വദിക്കാനെത്തുന്ന ആളുകൾക്ക് തണലത്ത് നിൽക്കാനുള്ള സൗകര്യങ്ങൾ പരമാവധി ഒരുക്കണമെന്ന് ജില്ലാ കളക്ടർ ദേവസ്വം അധികൃതരോട് നിർദ്ദേശിച്ചു. ഭിന്നശേഷിക്കാർക്ക് മേളമാസ്വദിക്കാനും കുടമാറ്റം കാണാനും സൗകര്യമൊരുക്കണമെന്ന് കളക്ടർ സാമൂഹ്യനീതി ഓഫീസർക്ക് നിർദേശം നൽകി.
ഓൺലൈനായി ചേർന്ന യോഗത്തിൽ ദുരന്ത നിവാരണ വകുപ്പ് ഡെപ്യുട്ടി കളക്ടർ, തൃശൂർ കോർപ്പറേഷൻ സെക്രട്ടറി, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം അധികൃതർ, ദേവസ്വം കമ്മിഷണർ, വനിതാ ശിശു വികസന ഓഫീസർ, പെസോ ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.