ഭർത്താവിനൊപ്പം മലകയറി, ശബരീപീഠത്തിൽ എത്തിയപ്പോൾ ക്യാമറകൾ കണ്ട് പൊലീസ് പിൻ‌വാങ്ങിയെന്ന് ശ്രീലങ്കൻ യുവാവ്

വെള്ളി, 4 ജനുവരി 2019 (08:00 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാത്രിയിൽ ശ്രീലങ്കൻ യുവതി മലകയറിയെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. രാത്രി ഒൻപതരയോടെ ശ്രീലങ്കൻ യുവതി ശശികല (47) മലകയറുന്നു എന്നായിരുന്നു അഭ്യൂഹം. എന്നാൽ, ഇവർ ദർശനം നടത്തിയിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശരവണമാരൻ പറഞ്ഞു. 
 
ദർശനത്തിനായി തന്നെ ഭാര്യയേയും കൂട്ടിയെത്തിയതെന്ന് ശരവണമാരൻ സമ്മതിച്ചു. ഭാര്യയ്ക്കൊപ്പം പമ്പയിൽ നിന്നു മഫ്തി പൊലീസിനോടൊപ്പം മലകയറിയെങ്കിലും ശബരിപീഠത്തിൽ എത്തിയപ്പോൾ മാധ്യമ ക്യാമറകൾ കണ്ട് കൂടെ ഉണ്ടായിരുന്ന പൊലീസുകാർ പിന്തിരിഞ്ഞെന്ന് ശരവണമാരൻ പറയുന്നു. 
 
ഇതെത്തുടർന്ന് ഭാര്യയെ കാണാതായതായി പരാതിപ്പെട്ട് രാത്രി പതിനൊന്നരയോടെ ഇയാൾ സന്നിധാനം പൊലീസ് എയ്‍ഡ് പോസ്റ്റിൽ എത്തുകയായിരുന്നു. ഇയാളെ പിന്നീട് ഒരുമണിയോടെ പമ്പയിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടുപോയി. സംഭവമറിഞ്ഞ് സന്നിധാനത്തിന്റെ പല ഭാഗത്തും പ്രതിഷേധക്കാർ സംഘടിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍