മഫ്‌ത്തിയിലെത്തിയ പൊലീസുകാർ ബൈക്ക് യാത്രികനെ തല്ലിച്ചതച്ചു; നാല് പൊലീസുകാർക്കെതിരെ കേസ്

ബുധന്‍, 6 ജൂണ്‍ 2018 (11:31 IST)
റൂറൽ പൊലീസ് ജില്ലയിലെ എടത്തല പൊലീസ് സ്‌റ്റേഷനിൽ യുവാവിന് ക്രൂരമർദ്ദനം. റമസാൻ വ്രതാനുഷ്‌ഠാനവുമായി ബന്ധപ്പെട്ട് ഗൾഫിൽ നിന്ന് രണ്ട് മാസത്തെ അവധിയിലെത്തിയ കുഞ്ചാട്ടുകര മരുത്തുംകുടി ഉസ്‌മാനാണ്(38) പൊലീസ് മർദ്ദനത്തിന് ഇരയായത്. മുഖം ഉൾപ്പെടെ ദേഹത്ത് പലഭാഗത്തും കടുത്ത മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്.
 
സംഭവമറിഞ്ഞ് വൻജനാവലി പൊലീസ് സ്‌റ്റേഷനിൽ തടിച്ചുകൂടുകയും സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് ഉസ്‌മാനെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കസ്‌റ്റഡിൽയിൽ മൂന്ന് മണിക്കൂർ പിന്നിട്ട ഉസ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാൻ പൊലീസ് നടത്തിയ നീക്കവും സംഘർഷാവസ്ഥ സൃഷ്‌ടിച്ചു.
 
തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്‌ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. വൈകുന്നേരം അഞ്ചരയോടെ കുഞ്ചാട്ടുകര കവലയ്‌ക്ക് സമീപത്ത് നിന്നാണ് സ്വകാര്യ കാറിൽ മഫ്‌തിയിലെത്തിയ പൊലീസ് സംഘം ഉസ്‌മാനെ പിടികൂടിയത്. "നോമ്പുതുറയ്‌ക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഉസ്‌മാൻ. അപ്പോഴാണ് അമിതവേഗത്തിലെത്തിയ കാർ ഉസ്‌മാനെ ഇടിച്ചിടുകയായിരുന്നു. ശേഷം കാറിലുള്ളവരോട് ഉസ്‌മാൻ ചൂടാകുകയും കാറിലുള്ളവർ പുറത്തിറങ്ങി ഉസ്‌മാനെ തല്ലിച്ചതയ്‌ക്കുകയും കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോകുകയുമായിരുന്നെന്ന്" നാട്ടുകാർ പറയുന്നു.
 
സംഭവത്തെത്തുടർന്ന് യുവാവിനെ മർദ്ദിച്ച നാല് പൊലീസുകാർക്കെതിരെ കേസെടുത്തു. ഇവർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സംഭവം അന്വേഷിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍