സര്‍ക്കാരിന് തുറന്ന കത്തുമായി വിഴിഞ്ഞം തദ്ദേശവാസികള്‍; 'ജോലികളില്‍ നിന്ന് തദ്ദേശിയരെ ഒഴിവാക്കരുത്'

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 10 ജൂലൈ 2024 (12:55 IST)
വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ ബഹുമാനപ്പെട്ട എംഡി ക്കും സിഇഒക്കും സര്‍ക്കാരിനും തദ്ദേശ വാസികളുടെ തുറന്ന കത്ത്.  ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം സഹോദരങ്ങളായ തദ്ദേശ വാസികള്‍ പോര്‍ട്ടിന് ഒരിക്കലും എതിരല്ല. ഞങ്ങള്‍ ഒറ്റക്കെട്ടായ് നിന്ന് 2015 ല്‍ തുറമുഖത്തിന് അനുകൂലമായി നടത്തിയ രണ്ടു സെക്രട്ടറിയേറ്റ് മാര്‍ച്ചുകളാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുവാന്‍ തുടക്കമിട്ടതെന്ന് ഓര്‍ക്കണം. പക്ഷെ 2016 മുതല്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കരാര്‍ പണികളില്‍ നിന്നും മനപ്പൂര്‍വ്വം തദ്ദേശിയരെ അവിടെയുള്ള ഉദ്യോഗസ്ഥര്‍ അകറ്റി നിര്‍ത്തി സ്വന്തം ഇഷ്ടക്കാരെ നിയമിച്ചു. എട്ടു വര്‍ഷക്കാലം തദ്ദേശിയരെ നോക്കുകുത്തികളാക്കി ആയിരത്തിലധികം തൊഴിലാളികളെ പുറത്തു നിന്നും ഇറക്കുമതി ചെയ്തത് കൊടിയ വഞ്ചനയാണ്. സ്വന്തം തൊഴിലും കടലും കടപ്പുറവും, വയലും കൃഷിഭൂമിയും കിടപ്പാടവും ഭാരതത്തിന്റെ തുറമുഖത്തിനായി സമര്‍പ്പിച്ച തദ്ദേശിയരുടെ ത്യാഗത്തിന്റേയും സഹനത്തിന്റേയും സമര്‍പ്പണത്തിന്റേയും ഇച്ഛാശക്തിയുടേയും ഫലമാണ് വിഴിഞ്ഞം തുറമുഖം, അതില്‍ നിന്നും ഞങ്ങളെ പടിക്കു പുറത്താക്കരുത്.
 
ആയതിനാല്‍ ഇതുവരെ നടന്ന തൊഴില്‍ നിയമനങ്ങളും കരാര്‍ പണികളും ബഹുമാനപ്പെട്ട എം ഡിയും സി ഇ ഒയും സര്‍ക്കാരും പരിശോധിച്ച് തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍