നോട്ട് നിരോധിക്കല്‍: വെള്ളാപ്പള്ളിയുടെ മോദി സ്‌നേഹം അതിരുവിട്ടോ ?

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (14:47 IST)
സാമ്പത്തിക ഭീകരതയ്ക്കെതിരേ കേന്ദ്ര സർക്കാരിന്റെ ധീരമായ കാൽവയ്പ്പാണ് നോട്ട് പിൻവലിക്കൽ നടപടിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഫേസ് ബുക്ക് പോസ്റ്റിലാണ് കേന്ദ്ര സർക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി രംഗത്തുവന്നത്.

വെള്ളാപ്പള്ളി നടേശന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സാമ്പത്തിക ഭീകരതയ്ക്കെതിരെ ധീരമായ കാൽവയ്പ്

നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയാകെ ഉടച്ചു വാർക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അതീവ സൂക്ഷ്മവും ഏറെ ജാഗ്രതയും പരിപൂർണമായും രഹസ്യ സ്വഭാവത്തോടും കൂടിയ ഈ യുദ്ധം ഇന്ത്യൻ സാമ്പത്തിക മേഖലയെ കടന്നാക്രമിച്ചവർക്കെതിരെയുള്ള മിന്നലാക്രമണം ആയിരുന്നു. അത് കൃത്യമായ ചുവടുവയ്പോടെ വ്യക്തമായ ലക്ഷ്യത്തോടെ നടപ്പിലാക്കിയപ്പോൾ ഭീകര പ്രവർത്തനം, കള്ളപ്പണം, കള്ളനോട്ട്, നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകൾ, അഴിമതി എന്നിവയ്ക്കെതിരെയുള്ള ശക്തമായ പ്രഹരമായി തീർന്നു.

ഇന്ത്യപോലെ ജനാധിപത്യത്തിനും മതേതരത്വത്തിനും സാഹോദര്യത്തിനും വേണ്ടി വിട്ടുവീഴ്ചകളുടെ ഏതറ്റം വരെയും പോകാൻ വിശാലമായ കാഴ്ചപ്പാടുള്ള രാജ്യത്ത് ഏതാണ്ട് അഞ്ചാറു മാസക്കാലമായി അതീവ പ്രാധാന്യമുള്ള ഈ സർക്കാർ രഹസ്യം അശേഷം ചോർന്നുപോകാതെ സൂക്ഷിക്കാനും സമയബന്ധിതമായി നടപ്പിലാക്കാനും കഴിഞ്ഞു എന്നുള്ളത് നരേന്ദ്രമോദി സർക്കാരിനെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. ഒരു രാജ്യത്തെ ജനങ്ങൾക്ക് ഭരണാധികാരികളിൽ പ്രതീക്ഷയും സ്വപ്നവും കാണണമെങ്കിൽ ഭരണാധികാരികൾക്ക് പിഴയ്ക്കാത്ത ലക്ഷ്യബോധവും ശക്തമായ നിർവഹണപാടവവും ഉണ്ടായിരിക്കണം.

ഇന്ന് നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് പ്രതീക്ഷയും സ്വപ്നം കാണാനുള്ള അവകാശവും ഉണ്ടായിരിക്കുന്നു. 500, 1000 രൂപ നോട്ടുകൾ ഇന്ന് അർദ്ധരാത്രി മുതൽ പിൻവലിക്കുന്നു എന്ന് പ്രധാനമന്ത്രി രാജ്യത്തോട് പ്രഖ്യാപിക്കുമ്പോൾ അത് ഭീകരവാദത്തിനും അഴിമതിക്കും കള്ളപ്പണത്തിനും ഭൂമാഫിയയ്ക്കും എതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനം കൂടിയായിരുന്നു. ഇതാണ് സാധാരണ ജനങ്ങൾക്ക് സ്വപ്നം കാണാൻ അവകാശം നൽകുന്നത്. ഇവിടെയാണ് കോടിക്കണക്കിന് വരുന്ന പട്ടിണി പാവങ്ങൾക്ക്, ഭവന രഹിതർക്ക്, ഭൂരഹിതർക്ക്, തൊഴിലാളികൾക്ക്, കൃഷിക്കാർക്ക് തുടങ്ങി ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് പ്രതീക്ഷ നൽകുന്നത്. ആ പ്രതീക്ഷയും സ്വപ്നവുമാണ് മേഖലയിൽ ഈ സർജിക്കൽ അറ്റാക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയിരിക്കുന്നത്.

ഭൂമാഫിയയുടെ നീരാളിപ്പിടുത്തം മൂലം സുരക്ഷിതമായി താമസിക്കാൻ ഒരു തുണ്ട് ഭൂമി വാങ്ങാൻ കഴിയാതെ അന്ധാളിച്ചു നിൽക്കുന്ന സാധാരണക്കാരന്റെ മുന്നിൽ, ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ആഡംബര ബഹുനില ഫ്ളാറ്റ് സമുച്ചയങ്ങൾ അവന്റെ മനസ്സിൽ വേദനയും അപകർഷതാബോധവും അസ്വസ്ഥതയും മാത്രമേ സൃഷ്ടിക്കുകയുള്ളൂ. അഥവാ ഒരു തുണ്ടു ഭൂമിയുണ്ടെങ്കിൽ കൂടി അവിടെ വാസയോഗ്യമായ ഒരു വീട് നിർമ്മാണത്തിന്റെ ചെലവ് ദിവസംതോറും പതിന്മടങ്ങ് വർദ്ധിച്ചുവരുന്നു. അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നു. ആരോഗ്യമേഖലയിൽ പെരുകി വരുന്ന ഭാരിച്ച സാമ്പത്തിക ചെലവുകൾ കള്ളപ്പണത്തിന്റെ മറ്റൊരു മുഖമാണ്. ആഗോള ഭീകരതയുടെ സാമ്പത്തിക ആക്രമണവും ആഭ്യന്തര വിപണിയിലെ കള്ളപ്പണവും അഴിമതിയും അശാസ്ത്രീയമായ നികുതി സമ്പ്രദായങ്ങളുമൊക്കെ നമ്മുടെ രാജ്യത്ത് വളരെ വലിയ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. അതുകൊണ്ടാണ് തുല്യനീതിയും സ്ഥിതി സമത്വവും ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണവ്യവസ്ഥിതിയിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത് സംവത്സരങ്ങൾ പിന്നിടുമ്പോഴും അംബാനിമാരും ആദിവാസികളും തമ്മിലുള്ള അന്തരം നിരന്തരം വർദ്ധിച്ചു വരുന്നത്.

ഉടനടി തന്നെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നല്ല, ഇതിനൊരു മാറ്റം ഉണ്ടാകും എന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾ ബാങ്കുകളുടെ മുന്നിലുള്ള നീണ്ട നിരയിൽ നിന്നുപോലും രാജ്യ നന്മയ്ക്കുവേണ്ടി ഈ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണെന്ന് പറയുന്നതും ഈ നടപടിയെ പ്രശംസിക്കുന്നതും.
ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതിനു മുൻപ് വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്ക് നിരവധി അവസരങ്ങൾ നൽകിയിരുന്നു. വിവിധ തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ പാൻ കാർഡുമായി ബന്ധപ്പെടുത്തുകയും ആയവ ആദായനികുതി വകുപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരികയും ചെയ്തു. ആധാർ കാർഡും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കണക്കിൽ പെടാത്ത സ്വത്തോ പണമോ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ പ്രത്യേക പദ്ധതി കൊണ്ടുവരികയും അതിന് സെപ്തംബർ 30 വരെ സമയം നൽകുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും ഉണ്ടാകുന്ന സാമ്പത്തിക ആക്രമണത്തെ തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനും എല്ലാവരും ബാങ്ക് അക്കൗണ്ട് സ്വന്തമാക്കണമെന്നും നിർദ്ദേശിച്ചു.

സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാനുള്ള അവസരം നൽകിയതും ജൻധൻ അക്കൗണ്ടുകൾ അവതരിപ്പിച്ചതും ഇതിന്റെ ഭാഗമായിരുന്നു. ഇതെല്ലാം അർഹതപ്പെട്ടവർക്ക് സർക്കാർ സഹായം ബാങ്കുകളിലൂടെ വീടുകളിൽ എത്താനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമുള്ള മുന്നൊരുക്കങ്ങളുടെയും ഭാഗമായിരുന്നു. അല്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ കുറച്ചു പേരെങ്കിലും ആരോപിക്കുംപോലെ പൊടുന്നനെ ഉള്ളതല്ലായിരുന്നു. എന്നാൽ, ഈ നടപടിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ കഴിഞ്ഞതാണ് ഈ അസഹിഷ്ണുതയ്ക്കുള്ള കാരണം. വിവരങ്ങൾ ചോരുകയും ഏറെ പരിവർത്തനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഈ പദ്ധതി പുറത്താവുകയും ചെയ്തിരുന്നെങ്കിൽ കള്ളപ്പണക്കാർക്കും കള്ളനോട്ടുകാർക്കും ഹവാല ഇടപാടുകാർക്കും ഭീകര പ്രവർത്തകർക്കും അഴിമതിക്കാർക്കും ബദൽമാർഗങ്ങളിലൂടെ ഈ പണം തിരിച്ചുവിടാൻ കഴിയുമായിരുന്നു. സ്വർണം ഭൂമി തുടങ്ങിയ മേഖലകളിലേക്ക് പണം തിരിച്ചുവിട്ട് ഇവയെല്ലാം കൈപിടിയിലൊതുക്കി സാധാരണക്കാരന് അപ്രാപ്യമാക്കുമായിരുന്നു.

ഇത്രയേറെ നോട്ടുകൾ പിൻവലിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രതിസന്ധികൾക്ക് കൂടി പരിഹാരം കണ്ടുകൊണ്ട് കൃത്യമായ ആസൂത്രണത്തോടുകൂടി ഒരു വൻ പദ്ധതി നടപ്പാക്കുമ്പോൾ സ്വാഭാവികമായും ചില ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അത് കേവലം രാജ്യനന്മയെ കരുതി സ്വയം നമുക്ക് സഹിക്കാം....വരുമായിരുന്ന വലിയ ദുരിതങ്ങൾ ഇല്ലാതാക്കാൻ ഇത് ഒരു കടമ മാത്രം. ഓരോ ഭാരതീയനും അതിർത്തി കാക്കുന്ന പട്ടാളത്തെപ്പോലെ സാമ്പത്തിക യുദ്ധത്തിനെതിരെയുള്ള കാവലാളായി മാറാൻ കഴിയണം, അതാണ് രാജ്യസ്നേഹം. അതാവണം രാജ്യസ്നേഹം.... ജനപക്ഷത്ത് നിന്ന് ധീരമായ തീരുമാനമെടുത്ത കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിനന്ദനങ്ങൾ.
Next Article