Nilambur Byelection 2025: സ്വരാജിനെ പേടി; അന്‍വറിനെ അനുനയിപ്പിക്കാന്‍ മാങ്കൂട്ടത്തിലിനെ അയച്ചത് സതീശന്‍?

രേണുക വേണു

തിങ്കള്‍, 2 ജൂണ്‍ 2025 (09:17 IST)
Nilambur Byelection 2025: പി.വി.അന്‍വറിനെ അനുനയിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പോയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ സതീശന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. 
 
രാഹുല്‍ മാങ്കൂട്ടത്തില്‍ ശനിയാഴ്ച രാത്രിയാണ് പി.വി.അന്‍വറിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. വി.ഡി.സതീശനുമായി വളരെ അടുപ്പമുള്ള നേതാവാണ് രാഹുല്‍. സതീശന്‍ അറിയാതെയാണ് രാഹുല്‍ അന്‍വറിനെ കാണാന്‍ പോയതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഇടത് ക്യാംപുകള്‍ ആരോപിക്കുന്നത്. 
 
എം.സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ യുഡിഎഫ് ക്യാംപില്‍ ആശങ്കയുണര്‍ന്നിട്ടുണ്ട്. അന്‍വറിനെ പൂര്‍ണമായി തള്ളുന്ന നിലപാട് സ്വീകരിച്ച സതീശന്‍ സ്വരാജ് മത്സരരംഗത്ത് എത്തിയതോടെ നിലപാട് മയപ്പെടുത്തി. എന്നാല്‍ താന്‍ നേരിട്ട് അന്‍വറിനെ വിളിക്കുകയോ അനുനയിപ്പിക്കാന്‍ നോക്കുകയോ ചെയ്താല്‍ കൂടുതല്‍ വഷളാകുമെന്ന് മനസിലാക്കിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇടനിലക്കാരനായി കളത്തിലിറക്കിയതെന്നാണ് ആരോപണം. 
 
രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ കണ്ടത് ശരിയായില്ലെന്ന് പറയുമ്പോഴും സതീശന്‍ അതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. തനിക്ക് രാഹുല്‍ അനുജനെപ്പോലെയാണെന്നും അന്‍വറിനെ കണ്ടത് ശരിയായില്ലെന്ന് പറയുകയും ശാസിക്കുകയും ചെയ്യുമെന്നും സതീശന്‍ പ്രതികരിച്ചിരുന്നു. അതിനപ്പുറത്തേക്ക് രാഹുലിനെതിരെ നിലപാട് സ്വീകരിക്കാന്‍ സതീശന്‍ തയ്യാറല്ല. 
 
അതേസമയം അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ സാധിക്കാത്തതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടു കടുത്ത അതൃപ്തിയുണ്ട്. അന്‍വര്‍ തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത് യുഡിഎഫിനു ദോഷം ചെയ്യുമെന്നും അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശനു ഉത്തരവാദിത്തമുണ്ടായിരുന്നെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കംമുതലെ അന്‍വറിനോടുള്ള പ്രതിപക്ഷ നേതാവിന്റെ സമീപനം അനുചിതമായിരുന്നു. അല്‍പ്പം ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയത്തെ എടുത്തുചാട്ടം കൊണ്ട് വഷളാക്കി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹിക്കുന്ന പരിഗണന ഉറപ്പുനല്‍കി നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍