അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

അഭിറാം മനോഹർ

ഞായര്‍, 1 ജൂണ്‍ 2025 (20:12 IST)
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുസ്ലീം ലീഗ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. മലപ്പുറത്ത് ചേര്‍ന്ന ലീഗിന്റെ നേതൃയോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ന്നത്. ഏകാധിപത്യ പ്രവണതയാണ് മുന്നണിയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി ഡി സതീശന്‍ പുലര്‍ത്തുന്നതെന്നാണ് നേതൃയോഗത്തിനുള്ളില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
 
 അന്‍വര്‍ വിഷയം നീട്ടികൊണ്ടുപോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായത്. ഇങ്ങനെ പോവുകയാണെങ്കില്‍ പാര്‍ട്ടിക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയാണെന്നും വിമര്‍ശനമുയര്‍ന്നു. കെ എം ഷാജി, എം കെ മുനീര്‍ അടക്കമുള്ള നേതാക്കളാണ് പ്രധാനമായും വിമര്‍ശനമുന്നയിച്ചത്. അതേസമയം ഇത് ഗൗരവകരമായ വിഷയമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ വിളിക്കട്ടെയെന്നാണ് ലീഗ് നിലപാട്.
 
 മുന്നണി മര്യാദകള്‍ സതീശന്‍ പാലിച്ചില്ല. പ്രശ്‌നങ്ങള്‍ ഇത്രയും നീണ്ടുപോകുന്നതിന് കാരണമായത് സതീശനും പി വി അന്‍വറുമാണെന്ന് ലീഗ് യോഗം വിലയിരുത്തി. സതീശന്‍ അനാവശ്യ വാശി കാണിച്ചു. നേതൃത്വം തീരുമാനമെടുത്ത ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിനെ കാണാന്‍ പോയത് നാണക്കേടായെന്നും വിമര്‍ശനം ഉയര്‍ന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍