ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം: എവി ജോര്‍ജിനെ പ്രതിയാക്കില്ല - വകുപ്പ് തല നടപടി മാത്രം

ഞായര്‍, 17 ജൂണ്‍ 2018 (15:55 IST)
വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്‌പി എവി ജോര്‍ജിനെ പ്രതിയാക്കില്ല. ജോർജിനെ പ്രതിയാക്കാനുള്ള തെളിവില്ലെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ (ഡിജിപി) പ്രത്യേക അന്വേഷണസംഘത്തിന് നിയമോപദേശം നല്‍കി.​

നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് കൈമാറി.

കസ്റ്റഡി മരണക്കേസിൽ ക്രിമിനൽ കുറ്റമൊന്നും എസ്‌പി ചെയ്തതിന് തെളിവില്ലെന്ന് ‍ഡിജിപിയുടെ ഓഫീസ് നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതേസമയം,​ ജോർജിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുന്നതിന് തടസമില്ല.

ഇതേ തുടർന്ന് കേസിൽ ജോർജ്ജിനെ പ്രതിയാക്കേണ്ടതില്ലെന്ന് കേസ് അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതായാണ് വിവരം.

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജോർജ് ക്രിമിനൽ കുറ്റം ചെയ്തതിന് പ്രത്യക്ഷത്തിൽ തെളിവില്ല. ജോർജ് തനിക്ക് കീഴിൽ റൂറൽ ടൈർ ഫോഴ്സ് എന്ന സേന രൂപീകരിക്കുക മാത്രമാണ് ചെയ്തത്. ഇതിന്റെ പ്രവർത്തനം നിയമവിരുദ്ധമായായിരുന്നു. സർക്കാരിൽ നിന്ന് അനുമതിയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുകയായിരുന്നു.

ആർടിഎഫ് അംഗങ്ങളാണ് ശ്രീജിത്തിനെ മർദ്ദിച്ചത്. എന്നാൽ,​ ശ്രീജിത്തിനെ മർദ്ദിക്കുന്നത് തടയാതിരുന്ന എസ്‌പി കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയും ചെയ്തു. വകുപ്പ് തല നടപടി സ്വീകരിക്കുന്നതിന് ഇക്കാരണങ്ങൾ മതിയെന്നും വ്യക്തമാക്കി.

കൊല്ലപ്പെട്ട ശ്രീജിത്തിനെ ജോർജ് മർദ്ദിച്ചില്ലെന്നതിനാൽ തന്നെ കൊലക്കുറ്റം ചുമത്താനാകുമോയെന്ന കാര്യത്തിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്നും അന്വേഷണ സംഘം നിയമോപദേശം തേടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍